Connect with us

Sports

ഇനി ഫുട്ബോള്‍ കൊടുങ്കാറ്റിന്റെ നാളുകള്‍; കോപ്പ അമേരിക്ക മത്സരങ്ങള്‍ നാളെ ആരംഭിക്കും

വെളളിയാഴ്ച പുലര്‍ച്ചെ 5.30-ന് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന കാനഡയുമായി കളിക്കാനിറങ്ങുന്നതോടെ ടൂര്‍ണമെന്റിന് കിക്കോഫാകും

Published

|

Last Updated

ന്യൂയോര്‍ക്ക് | യൂറോകപ്പിനൊപ്പം കോപ്പയും എത്തുന്നതോടെ ഇനി ഫുട്ബോള്‍ കൊടുങ്കാറ്റിന്റെ നാളുകള്‍. ലയണല്‍ മെസ്സിയും സംഘവും ഒരുവശത്തും വിനീഷ്യസും സംഘവും മറുവശത്തും ഇറങ്ങുമ്പോള്‍ ഫുട്ബോള്‍ പ്രേമികള്‍ അര്‍ജന്റീനയും ബ്രസീലുമായി മാറും.
യൂറോപ്പിലെ വീറും വാശിയും തെക്കേഅമേരിക്കയിലേക്ക് കൂടി എത്തുന്നതോടെ ആവേശം ഇരട്ടിയാകും.

വെളളിയാഴ്ച പുലര്‍ച്ചെ 5.30-ന് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന കാനഡയുമായി കളിക്കാനിറങ്ങുന്നതോടെ ടൂര്‍ണമെന്റിന് കിക്കോഫാകും.
അമേരിക്കയിലെ 14 വേദികളിലായാണ് ഇത്തവണത്തെ ടൂര്‍ണമെന്റ് നടക്കുന്നത്.

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന 15വട്ടം കിരീടം നേടിയിട്ടുണ്ട്. ഒരിക്കല്‍ കൂടി കിരീടത്തില്‍ മുത്തമിടാനാണ് നിലവിലെ ലോകചാമ്പ്യന്‍മാര്‍ എത്തുന്നത്. കിരീടനേട്ടത്തോടെ കോപ്പയില്‍ നിന്ന് വിടപറയാനാകും ഇതിഹാസ നായകന്‍ ലയണല്‍ മെസിയുടെ ശ്രമം. അവസാനം കളിച്ച 14 കളികളില്‍ 13-ലും ജയിച്ചാണ് ലയണല്‍ സ്‌കാലോനി പരിശീലിപ്പിക്കുന്ന ടീമിന്റെ വരവ്.

അവസാന പരിശീലന സെഷനില്‍ 4-4-2 ഫോര്‍മേഷനില്‍ താരങ്ങളെ വിന്യസിച്ച സ്‌കലോണി അന്തിമ ഇലവന്‍ ഏറക്കുറെ നിശ്ചയിച്ച് കഴിഞ്ഞു. ഗോള്‍കീപ്പറായി എമിലിയാനോ മാര്‍ട്ടിനസ്. പ്രതിരോധത്തില്‍ മൊളീനക്കും റൊമേറോയ്ക്കും നിക്കോളാസിനുമൊപ്പം ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, അല്ലെങ്കില്‍ നിക്കോളാസ് ഒട്ടമെന്‍ഡി.

മധ്യനിരയല്‍ ഏഞ്ചല്‍ ഡി മരിയ, റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരേഡസ് എന്നിവര്‍ക്കൊപ്പം മക് അലിസറ്ററിനോ എന്‍സോ ഫെര്‍ണാണ്ടസിനോ അവസരം ലഭിക്കും. മുന്നേറ്റത്തില്‍ മെസിക്കൊപ്പം ഇടംപിടിക്കാന്‍ ജൂലിയന്‍ അല്‍വാരസും ലൗതാറോ മാര്‍ട്ടിനസും എത്തും.

കോപ്പയില്‍ ആദ്യ പോരിനിറങ്ങുന്ന കാനഡയ്ക്ക് അര്‍ജന്റീനയെ പിടിച്ചുകെട്ടുക വെല്ലുവിളിയാകും.
കാനഡയും അര്‍ജന്റീനയും ഇതിന് മുമ്പ് ഒറ്റ തവണയാണ് പോരിനിറങ്ങിയത്. 2010ല്‍ നടന്ന സൗഹൃദമത്സത്തില്‍ അര്‍ജന്റീന അഞ്ചുഗോളുകള്‍ക്കാണ് കാനഡയെ തറപറ്റിച്ചത്.

ബയേണ്‍ മ്യുണിക്കിന്റെ അല്‍ഫോന്‍സോ ഡേവിസും പോര്‍ട്ടോയുടെ സ്റ്റീഫന്‍ യുസ്റ്റകിയോയും ലിലിയുടെ ജൊനാഥന്‍ ഡേവിഡുമാണ് കനേഡിയന്‍ നിരയില്‍ നാലാളറിയുന്നതാരങ്ങള്‍.

അതേസമയം മത്സരം ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ടെലിവിഷനില്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കും ലൈവ് സ്ട്രീമിംഗില്‍ ഫാന്‍കോഡും മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. ഒരു ദിവസം മാത്രം ബാക്കി നില്‍കെ ആരും ടെലികാസ്റ്റ് ഏറ്റെടുക്കാത്തത് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.

Latest