Connect with us

paris 2024

ഒളിമ്പിക്‌സ്: അമ്പെയ്തിലൂടെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

വനിത റാങ്കിംഗ് റൗണ്ട് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങും. പുരുഷ വിഭാഗം മത്സരം അഞ്ചേ മുക്കാലിനും നടക്കും

Published

|

Last Updated

പാരീസ് | ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ച് അമ്പെയ്ത്ത് പുരുഷ-വനിത വിഭാഗങ്ങളിലെ റാങ്കിംഗ് റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് ഇറങ്ങും. ഫുട്‌ബോള്‍, റഗ്ബി, ഹാന്‍ഡ്‌ബോള്‍ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളും ഇന്ന് നടക്കുന്നുണ്ട്. വനിത റാങ്കിംഗ് റൗണ്ട് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങും. പുരുഷ വിഭാഗം മത്സരം അഞ്ചേ മുക്കാലിനും നടക്കും.

ഇന്ത്യന്‍ പ്രതീക്ഷകളുമായി വില്ലുകുലയ്ക്കുന്നത് ആറ് താരങ്ങള്‍. പുരുഷ വിഭാഗത്തില്‍ ധീരജ് ബൊമ്മദേവര, തരുണ്‍ദീപ് റായ്, പ്രവീണ്‍ ജാദവ്, വനിതാ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ദീപികാ കുമാരി, ഭജന്‍ കൗര്‍, അങ്കിത ഭഗത് എന്നിവരാണ് ഇറങ്ങുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഒളിമ്പിക്‌സ് അമ്പെയ്ത്തിന് യോഗ്യത നേടുന്നത്. ദീപിക കുമാരിയുടെയും തരുണ്‍ദീപിന്റെയുമെല്ലാം മിന്നും ഫോം അമ്പെയ്ത്ത് ചരിത്രത്തിലെ ആദ്യ മെഡല്‍ സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

നാളെയാണ് ഒളിമ്പിക്‌സിന് ഔദ്യോഗികമായി തുടക്കമാകുന്നത്. ഇത്തവണത്തെ ഒളിമ്പിക്‌സില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ പ്രാധിനിത്യമുള്ള ഏക ഇനമാണ് അമ്പെയ്ത്ത്. പുരുഷ- വനിത വ്യക്തി ഗത , ടീം വിഭാഗങ്ങളിലും മിക്‌സഡ് റൗണ്ടിലും ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും. റാങ്കിങ് നിശ്ചയിക്കുന്ന റൗണ്ടാണ് ഇന്ന് നടക്കുന്നത്. 64 വീതം താരങ്ങള്‍ പുരുഷ, വനിത വിഭാഗങ്ങളില്‍ മത്സരരംഗത്തുണ്ട്. 70 മീറ്റര്‍ ദൂരത്തുള്ള ലക്ഷ്യത്തിലേക്ക് 72 തവണ ഓരോ താരങ്ങളും അമ്പെയ്യണം. നേടുന്ന പോയിന്റിന് അനുസരിച്ച് താരങ്ങള്‍ക്ക് റാങ്ക് നല്‍കും. ഈ റാങ്ക് അനുസരിച്ചാണ് അടുത്ത റൗണ്ടിലെ മത്സരക്രമം തയ്യാറാക്കുന്നത്.

ഒന്നാം സ്ഥാനത്ത് വരുന്നയാള്‍ അറുപത്തിനാലാം റാങ്കിലുള്ളയാളേയും രണ്ടാം സ്ഥാനത്തുള്ളയാള്‍ അറുപത്തി മൂന്നാം റാങ്കിലുള്ളയാളെയും ഈ തരത്തിലായിരിക്കും മത്സരക്രമം. അതായത് താരതമ്യേന ദുര്‍ബലനായ എതിരാളിയെ കിട്ടണമെങ്കില്‍ റാങ്കിങ്ങില്‍ മുന്നിലെത്തണമെന്ന് സാരം. ഈ റാങ്കുകള്‍ തന്നെയാണ് ടീം, മികസഡ് വിഭാഗങ്ങളിലേയും മത്സരക്രമം തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നത്.

 

Latest