Connect with us

Kerala

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്: വൈദികനില്‍ നിന്നും 1.41 കോടി കവര്‍ന്ന കേസില്‍ പ്രധാന സൂത്രധാരന്‍ പിടിയില്‍

കേസില്‍ നാലുപേരെ ഫെബ്രുവരിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Published

|

Last Updated

കടുത്തുരുത്തി | ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ വൈദികനില്‍ നിന്നും 1.41 കോടിയില്‍ പരം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യ ആസൂത്രകന്‍ സുബേര്‍ (33)നെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ ടീം ഡല്‍ഹിയില്‍ എത്തി തന്ത്രപരമായി പ്രതിയെ കീഴടക്കുകയായിരുന്നു.

കേസില്‍ നാലുപേരെ ഫെബ്രുവരിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അന്‍സാരിയെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയില്‍ നിന്നുമാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. ഇയാള്‍ ഷെയര്‍ ട്രേഡിങ്ങില്‍ താത്പര്യമുള്ള വൈദികനെ സാമൂഹിക മാധ്യമം വഴി ബന്ധപ്പെട്ട് ആദിത്യ ബിര്‍ള ക്യാപിറ്റല്‍ സോക്‌സ് ആന്‍ഡ് സെക്യൂരിറ്റി എന്ന പേരില്‍ ആഡ്ബീര്‍ കേപ്പബിള്‍ എന്ന ആപ്ലിക്കേഷന്‍ വൈദികന്റെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് ഇതിലൂടെ ട്രേഡിങ് നടത്തുകയായിരുന്നു. തുടക്കത്തില്‍ കുറച്ച് ലാഭവിഹിതം വൈദികന് നല്‍കി വൈദികനെ വിശ്വാസത്തിലെടുക്കുകയും ചെയ്തു.

പിന്നീട് ഷെയര്‍ ട്രേഡിങില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വൈദികനില്‍ നിന്നും പല കാരണങ്ങള്‍ പറഞ്ഞ് പല തവണകളായി വിവിധ അക്കൗണ്ടുകളിലേക്കായി 1,41,86,385 കൈപ്പറ്റുകയായിരുന്നു. ലാഭം കിട്ടിയില്ലെന്നു മാത്രമല്ല മുടക്കിയ പണവും തിരികെ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വൈദികന്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും വൈദികന്റെ നഷ്ടപ്പെട്ടതില്‍ കുറച്ചു പണം കേരളത്തിലെ എ ടി എം വഴി പിന്‍വലിച്ച കോഴിക്കോട് സ്വദേശികളായ ഷംനാദ്, മുഹമ്മദ് മിന്‍ഹാജ് എന്നിവരെ എസ് എച്ച് ഒ. ടി എസ് റെനീഷിന്റെ നേതൃത്വത്തില്‍ പിടികൂടുകയും ചെയ്തു. തട്ടിപ്പിനു പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്ന് തുടരന്വേഷണത്തില്‍ കണ്ടെത്തി. ഇവരെ പിടികൂടുന്നതിനായി അന്വേഷണസംഘം രൂപവത്കരിച്ചു.

ഉത്തരേന്ത്യന്‍ സംഘത്തിലെ പ്രധാനിയായ മുഹമ്മദ് ജാവേദ് അന്‍സാരി മഹാരാഷ്ട്ര സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. കോട്ടയം സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം മഹാരാഷ്ട്രയില്‍ നിന്നും ഇയാളെ പിടികൂടി. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ ഡല്‍ഹി സ്വദേശി സുബേര്‍ (33) എന്ന ദക്ഷിണ ഡല്‍ഹി സ്വദേശി ആണെന്ന് തിരിച്ചറിഞ്ഞ സ്‌പെഷ്യല്‍ ടീം ഡല്‍ഹിയില്‍ എത്തി തന്ത്രപരമായി പ്രതിയെ കീഴടക്കുകയായിരുന്നു. ഇയാളുടെ പേരിലുള്ള 12 ബേങ്ക് അക്കൗണ്ടിലേക്കായി 17,50,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അഖില്‍ ദേവ്, കടുത്തുരുത്തി പോലീസ് സ്റ്റേഷന്‍ സീനിയര്‍ സി പി ഒമാരായ ഇ എ അനീഷ്, പി അജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

Latest