Connect with us

From the print

ബാല്യ-കൗമാരത്തിലേക്കുള്ള യാത്രയെന്ന് പ്രതിപക്ഷ നേതാവ്

ഓരോ മത്സരത്തിനും മാര്‍ക്കിടുകയെന്നത് വിധികര്‍ത്താക്കള്‍ക്കു മുന്നിലെ വലിയ വെല്ലുവിളിയാണ്. അത്രയും മികച്ച രീതിയിലാണ് കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | ബാല്യ-കൗമാരങ്ങളിലേക്കും ഗൃഹാതുര ഓര്‍മകളിലേക്കും കൈപിടിച്ചു കൊണ്ടുപോകുന്നതാണ് കലോത്സവങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോ മത്സരത്തിനും മാര്‍ക്കിടുകയെന്നത് വിധികര്‍ത്താക്കള്‍ക്കു മുന്നിലെ വലിയ വെല്ലുവിളിയാണ്. അത്രയും മികച്ച രീതിയിലാണ് കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിച്ചത്. ഈ കുട്ടികള്‍ നാടിന്റെ സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു. പരാതികളില്ലാതെ ഭംഗിയായി കലോത്സവം സംഘടിപ്പിച്ചതിനു പൊതുവിദ്യാഭ്യാസ മന്ത്രിയെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു.

എ ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് നല്‍കുന്ന ആയിരം രൂപയുടെ കലോത്സവ സ്‌കോളര്‍ഷിപ് 1,500 രൂപയായി ഉയര്‍ത്തുന്ന കാര്യം ധന വകുപ്പിന്റെ പരിഗണനയിലാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

കലാമേളയുടെ പാചക രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന പഴയിടം മോഹനന്‍ നമ്പൂതിരി, കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പില്‍ പ്രധാന പങ്കുവഹിച്ച ഹരിത കര്‍മസേനാംഗങ്ങള്‍, പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് എന്നിവ ഒരുക്കിയവരെയും ചടങ്ങില്‍ ആദരിച്ചു. പലയിനങ്ങളിലായി 78 പുരസ്‌കാരങ്ങള്‍ നല്‍കി.

മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, ഒ ആര്‍ കേളു, ഡോ. ആര്‍ ബിന്ദു പങ്കെടുത്തു. എ എ റഹിം എം പി, എം എല്‍ എമാരും കലോത്സവത്തിന്റെ വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാരുമായ ആന്റണി രാജു, കെ ആന്‍സലന്‍, സി കെ ഹരീന്ദ്രന്‍, വി ജോയ്, വി കെ പ്രശാന്ത്, ഒ എസ് അംബിക, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ എസ് ഷാനവാസ്, അഡീഷനല്‍ ഡയറക്ടര്‍ ആര്‍ എസ് ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.