Connect with us

National

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

അനുസ്മരിച്ചും അനുശോചനമറിയിച്ചും നേതാക്കൾ

Published

|

Last Updated

ന്യൂഡൽഹി |  കാലം ചെയ്ത കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ചും അനുശോചനമറിയിച്ചും നേതാക്കൾ. കാരുണ്യത്തിൻ്റെയും വിനയത്തിൻ്റെയും ആത്മീയ സ്ഥൈര്യത്തിൻ്റെയും ദീപസ്തംഭമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് അനുശോചന സന്ദേശത്തിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവന്‍ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാര്‍ഢ്യം പുലര്‍ത്തിയ മനസ്സിനുടമയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചന സന്ദേശം. പ്രമുഖരുടെ അനുശോചന സന്ദേശങ്ങളിലൂടെ

നരേന്ദ്ര മോദി (പ്രധാനമന്ത്രി)

കാരുണ്യത്തിൻ്റെയും വിനയത്തിൻ്റെയും ആത്മീയ ധൈര്യത്തിൻ്റെയും ദീപസ്തംഭമായിരുന്നു മാർപാപ്പ. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. ഈ വേളയിൽ, ആഗോള കത്തോലിക്കാ സമൂഹത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയാണ്. മാർപാപ്പയെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ എന്നും എപ്പോഴും ഓർമിക്കും.

രാഹുൽ ഗാന്ധി (ലോക്സഭാ പ്രതിപക്ഷ നേതാവ്)

കാരുണ്യത്തിൻ്റെയും നീതിയുടെയും സമാധാനത്തിൻ്റെയും ആഗോള ശബ്ദമായ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. അദ്ദേഹം അടിച്ചമർത്തപ്പെട്ടവരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും കൂടെ നിന്നു. അസമത്വത്തിനെതിരെ നിർഭയമായി സംസാരിച്ചു. സ്നേഹത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും സന്ദേശത്തിലൂടെ വിവിധ മതങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തോടൊപ്പമാണ് എൻ്റെ ചിന്തകൾ.

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ (ഇന്ത്യൻ ഗ്രാൻഡ് മുഫ്തി)

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങിയിരിക്കുന്നു. 2019ൽ അബുദാബിയിലും 2022ൽ ബഹ്‌റൈനിലും നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ അദ്ദേഹത്തെ നേരിട്ടുകാണുകയും സൗഹൃദം പങ്കിടുകയും ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്.
അഭയാർഥികൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടിയുള്ള ഇടപെടലുകൾ, മതസൗഹാർദത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ, യുദ്ധങ്ങൾക്കെതിരായ നിലപാടുകൾ ഉൾപ്പെടെ മാനുഷികവും സാമൂഹികവുമായ ശ്രദ്ധേയമായ അനേകം ഇടപെടലുകൾ നടത്തിയാണ് അദ്ദേഹം യാത്രയായിരിക്കുന്നത്. അറബ് സമൂഹവുമായും മുസ്‌ലിം ജനതയുമായും വളരെ അടുത്ത ബന്ധം തന്നെ അദ്ദേഹം പുലർത്തി. ഏറ്റവുമൊടുവിലെ വിശേഷ ദിനത്തിൽ നൽകിയ സന്ദേശത്തിൽ ഫലസ്തീനിൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തൻ്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ്പ് ആവശ്യപ്പെട്ടിരുന്നു. സേവനകാലം മാനവ സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തിയ അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വിശ്വാസി സമൂഹത്തെയും സ്നേഹജനങ്ങളെയും എൻ്റെ അനുശോചനം അറിയിക്കുന്നു.

പിണറായി വിജയൻ (മുഖ്യമന്ത്രി)

മനുഷ്യ സ്നേഹത്തിൻ്റെയും ലോക സമാധാനത്തിൻ്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിൻ്റേത്. ഫലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു.

വി ഡി സതീശൻ (പ്രതിപക്ഷ നേതാവ്)

വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ. ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാർപാപ്പയാണ് അദ്ദേഹം.  അഞ്ചര പതിറ്റാണ്ടിലധികം നീണ്ട വൈദിക ജീവിതം ഫ്രാൻസിസ് മാ‍‍ർപാപ്പ നയിച്ചു.

കെ സുധാകരൻ (കെ പി സി സി പ്രസിഡൻ്റ്)

ആഗോള കത്തോലിക്ക സഭയുടെ മഹാ ഇടയൻ ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ.
സഭക്കുള്ളിലും പുറത്തും നവീകരണത്തിൻ്റെ വക്താവായിരുന്ന ഫ്രാൻസിസ് മാർപാപ്പ മനുഷ്യത്വത്തിൻ്റെയും മാനവികതയുടെയും മുഖമായിരുന്നു.
ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹത്തിനൊപ്പം ചേർന്ന് മാർപാപ്പക്കായി പ്രാർഥിക്കുന്നു.

എം വി ഗോവിന്ദൻ (സി പി എം സംസ്ഥാന സെക്രട്ടറി)

മനുഷ്യസ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രകാശം ലോകമാകെ പരത്തിയ വലിയ മനുഷ്യ സ്നേഹിയെയാണ് ‌ ഫ്രാൻസിസ്‌ മാർപാപ്പയുടെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നത്‌. ആഗോള കത്തോലിക്കാ സഭയെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ ഫ്രാൻസിസ്‌ മാർപാപ്പക്ക് സാധിച്ചു. സർവേരെയും സ്നേഹിക്കുകയും അശരണർക്കും വേദനയനുഭവിക്കുന്നവർക്കും ഒപ്പം നിൽക്കുകയും സഭയിൽ പുരോഗമനപരമായ നിരവധി മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്‌ത മാർപാപ്പയായിരുന്നു അദ്ദേഹം. സ്ത്രീ പൗരോഹിത്യമടക്കമുള്ള കാര്യങ്ങളിൽ പുരോഗമന നിലപാട്‌ സ്വീകരിക്കാൻ അദ്ദേഹത്തിന്‌ സാധിച്ചു. ഫലസ്തീനിലടക്കം ചൂഷണമനുഭവിക്കുന്ന മനുഷ്യരോട്‌ ഐക്യപ്പെടാനും അവർക്കുവേണ്ടി ശബ്ദിക്കാനും മാർപാപ്പക്ക് സാധിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഈസ്റ്റർദിനത്തിൽ നൽകിയ സന്ദേശത്തിലും സമാധാനത്തിന്‌ വേണ്ടിയുള്ള ആഹ്വാനമാണ്‌ അദ്ദേഹം നൽകിയത്‌.

സ്വാദിഖലി ശിഹാബ് തങ്ങൾ (മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ്)

കേരളത്തെ കുറിച്ച് പ്രത്യേക കാഴ്ചപ്പാട് ഉണ്ടായിരുന്നു. മനുഷ്യസ്നേഹത്തെ കുറിച്ചാണ് അദ്ദേഹം എന്നും സംസാരിച്ചത്. ലോകത്ത് നടക്കുന്ന വംശീയതയെ കുറിച്ച് അതൃപ്തി പ്രകടിപ്പിച്ചു. നിര്യാണത്തിൽ അങ്ങേയറ്റത്തെ ദു:ഖം രേഖപ്പെടുത്തുന്നു. ദു:ഖത്തിൽ പങ്കുചേരുന്നു.

Latest