International
പഹല്‍ഗാം ഭീകരാക്രമണം: മലയാളിയുടെ മൃതദേഹം ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും
സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ഇടപ്പള്ളിയിലെ പൊതുശ്മശാനത്തിൽ

കൊച്ചി | കശ്മീരിലെ പഹല്‍ഗാമിൽ വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രൻ്റെ മൃതദേഹം രാത്രി 7.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുമെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. മൃതദേഹം ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലെത്തിക്കും. തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് നാട്ടിലെത്തിക്കുക.
കലക്ടറും ജനപ്രതിനിധികളും അടങ്ങുന്ന സംഘം മൃതദേഹം ഏറ്റുവാങ്ങും. മൃതദേഹം ഇന്നും നാളെയും മോർച്ചറിയിൽ സൂക്ഷിക്കും. വിദേശത്തുള്ള സഹോദരന്‍ നാട്ടിലെത്തിയതിന് ശേഷമേ സംസ്‌കാര ചടങ്ങുകള്‍ നടത്തുകയുള്ളൂവെന്ന് ബന്ധുക്കള്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതൽ ഒമ്പത് മണി വരെ ചങ്ങമ്പുഴ പാർക്കിലെ പൊതുദർശനത്തിന് ശേഷം 9.30യോടെ മൃതദേഹം വീട്ടിലെത്തിക്കും. 12 മണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തിലാണ് സംസ്കാരം.
കുടുംബത്തോടൊപ്പം അവധി ആഘോഷത്തിന് ചൊവാഴ്ച രാവിലെ പഹല്‍ഗാമിലെത്തിയ രാമചന്ദ്രന്‍ മകളുടെയും പേരക്കുട്ടികളുടെയും മുന്നില്‍ വെച്ചാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീലയും ഉണ്ടായിരുന്നു. എന്നാല്‍ ആക്രമണ സമയത്ത് ഷീല കാറിലായിരുന്നു.