Connect with us

Kerala

പി സി ജോര്‍ജ്ജിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കില്ല

വീട് വളഞ്ഞ് അറസ്റ്റ് ചെയ്താല്‍ രാഷ്ട്രീയ മുതലെടുപ്പ് നടന്നേക്കും എന്നു വിലയിരുത്തല്‍

Published

|

Last Updated

കോട്ടയം | ഗുരുതരമായ വര്‍ഗീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചെങ്കിലും പി സി ജോര്‍ജിനെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് വിവരം. വീട്ടില്‍ ചെന്ന് അറസ്റ്റ് ചെയ്താല്‍ പി സി ജോര്‍ജും ബി ജെ പിയും അത് രാഷ്ട്രീയമായി മുതലെടുക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ ഈരാറ്റുപേട്ട പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോര്‍ജിനെതിരെ കേസെടുത്തിട്ടുണ്ട്. ഈ പരാതിയില്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പി സി ജോര്‍ജിന് നോട്ടീസ് നല്‍കിയേക്കും. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാല്‍ അപ്പോള്‍ അറസ്റ്റ് ചെയ്‌തേക്കും.

ജനുവരി ആറിന് ജനം ടിവിയില്‍ നടന്ന ചര്‍ച്ചയിലാണ് ബി ജെ പി നേതാവ് ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ വര്‍ഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നു. മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നുമാണ് ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞത്.

കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. നേരത്തെ കോട്ടയം ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. കടുത്ത പരാമര്‍ങ്ങളോടെയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. മതവിദ്വേഷം പടര്‍ത്തിയതായി പ്രഥമ ദൃഷ്ട്യാ കുറ്റം നിലനില്‍ക്കും.

പൊതുമധ്യത്തില്‍ മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ ലഘൂകരിക്കാന്‍ ആവില്ലെന്നും പ്രകോപനത്താലാണ് പരാമര്‍ശമെങ്കില്‍ ജോര്‍ജിന് രാഷ്ട്രീയ നേതാവായി തുടരാന്‍ അര്‍ഹതയില്ലെന്നും കോടതി പറഞ്ഞു. ഭരണഘടനാ ആശയമായ മതേതരത്വത്തെ അപകടത്തിലാക്കുന്നതാണ് പി.സി ജോര്‍ജിന്റെ പരാമര്‍ശമെന്നും വര്‍ഷങ്ങള്‍ ജനപ്രതിനിധിയായിരുന്ന ഒരാളുടെ പരാമര്‍ശങ്ങള്‍ സമൂഹം കാണുന്നുണ്ടെ കോടതി നിരീക്ഷിച്ചു.

കുറ്റക്കാര്‍ക്ക് പിഴയടച്ച് രക്ഷപ്പെടാന്‍ അവസരം ഉണ്ടാകരുത്. ഇത്തരം കുറ്റങ്ങള്‍ക്കുള്ള ശിക്ഷാവിധി ഉയര്‍ത്തുന്ന കാര്യം നിയമ കമ്മീഷനും പാര്‍ലമെന്റും പരിശോധിക്കണമെന്നും ഉത്തരവില്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

 

 

Latest