Connect with us

Kerala

പെരിയ ഇരട്ടക്കൊല കേസ്: സിപിഎം നേതാക്കളുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത നടപടിയില്‍ ആശങ്കയുണ്ടെന്ന് ശരത് ലാലിന്റെ പിതാവ്

സാക്ഷികളെ അപായപ്പെടുത്തുമോ എന്ന് ആശങ്ക ഉണ്ടെന്നും സത്യനാരായണന്‍

Published

|

Last Updated

കാസര്‍കോട്|പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ചു വര്‍ഷത്തെ തടവുശിക്ഷക്കു വിധിക്കപ്പെട്ട നാല് പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയില്‍ ആശങ്കയുണ്ടെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍. സര്‍ക്കാര്‍ സംവിധാനം പ്രതികളുടെ കൂടെയാണ്. സാക്ഷികളെ അപായപ്പെടുത്തുമോ എന്ന് ആശങ്ക ഉണ്ടെന്നും സത്യനാരായണന്‍ പറഞ്ഞു. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും സത്യനാരായണന്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്തത്. 20-ാം പ്രതി സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍, 14-ാം പ്രതി കെ മണികണ്ഠന്‍, 21-ാം പ്രതി രാഘവന്‍ വെളുത്തോളി, 22-ാം പ്രതി കെ വി ഭാസ്‌കരന്‍ എന്നിവരാണ് അപ്പീലുമായി കോടതിയെ സമീപിച്ചത്. തെളിവുകളില്ലാതെയാണ് പ്രത്യേക സിബിഐ കോടതി തങ്ങള്‍ക്കെതിരേ തടവുശിക്ഷ വിധിച്ചിരിക്കുന്നതെന്നാണ് അപ്പീലില്‍ പറയുന്നത്. ഹരജി ഇന്നലെ ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനക്കെത്തിയെങ്കിലും അഭിഭാഷകന്റെ ആവശ്യപ്രകാരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കെവി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെവി ഭാസ്‌കരന്‍ എന്നിവരെ നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കേസിലെ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തവും മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാല് സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും 2019 ഫെബ്രുവരി 17ന് കൊലപ്പെടുത്തിയതാണ് കേസ്.

 

Latest