Connect with us

Kerala

പോക്സോ കേസ്; ചാവക്കാട് സ്വദേശിയായ യുവാവിന് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

തൃശൂര്‍ ചാവക്കാട് പുന്നയൂര്‍ക്കുളം അണ്ടത്തോട് ചെറായി തേന്‍പറമ്പില്‍ വീട്ടില്‍ ടി എന്‍ പ്രവീണ്‍ (21)നെയാണ് സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.

Published

|

Last Updated

പത്തനംതിട്ട | പോക്സോ കേസിലെ പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി. തൃശൂര്‍ ചാവക്കാട് പുന്നയൂര്‍ക്കുളം അണ്ടത്തോട് ചെറായി തേന്‍പറമ്പില്‍ വീട്ടില്‍ ടി എന്‍ പ്രവീണ്‍ (21)നെയാണ് സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസത്തെ അധിക കഠിന തടവ് കൂടി അനുഭവിക്കണം.

2023 ഫെബ്രുവരി 26ന് വീട്ടിലെ കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍, ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് കുട്ടിയുടെ ഫോണിലേക്ക് പലതവണ ബന്ധപ്പെട്ട് സൗഹൃദത്തിലായതായും, 2022 ഡിസംബര്‍ മൂന്നിന് കുട്ടിയുടെ വീട്ടില്‍ വന്ന് താമസമാക്കിയതായും വ്യക്തമായി. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി ഡോക്ടര്‍ പറഞ്ഞിരുന്നു.

എസ് അനീഷ് എബ്രഹാം ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പോലീസ് ഇന്‍സ്പെക്ടര്‍ ബി കെ സുനില്‍ കൃഷ്ണന്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 80 തവണ കുട്ടിയെ നിരന്തരം ഫോണില്‍ പ്രതി വിളിച്ചതായും പിന്തുടര്‍ന്ന് ശല്യം ചെയ്തതായും വിചാരണയില്‍ തെളിഞ്ഞു. കോടതി നടപടികളില്‍ എ എസ് ഐ. ഹസീന പങ്കാളിയായി.

 

Latest