Connect with us

From the print

പൊന്നാനി പീഡനം: പോലീസുകാര്‍ക്കെതിരെ എഫ് ഐ ആര്‍ ഉടന്‍

പോലീസ് റിപോര്‍ട്ട് തേടിയ മജിസ്ട്രേറ്റിന്റെ നടപടി അനിവാര്യമായിരുന്നില്ലെന്ന്

Published

|

Last Updated

പൊന്നാനി | പീഡന പരാതിയി ല്‍ പോലീസ് ഉന്നതര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് പൊന്നാനി മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്. മലപ്പുറം മുന്‍ എസ് പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈ എസ് പി. വി വി ബെന്നി, പൊന്നാനി മുന്‍ ഇന്‍സ്പെക്ടര്‍ വിനോദ് വലിയാറ്റൂര്‍, കസ്റ്റംസ് ഓഫീസര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനാണ് നിര്‍ദേശം. നിലവില്‍ മൂന്ന് പേരും സര്‍വീസില്‍ തന്നെയുണ്ട്. എസ് പി സുജിത് ദാസ് മാത്രമാണ് മറ്റൊരു കേസില്‍ സസ്‌പെന്‍ഷനിലായത്.

2022ലായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് തന്നെ അതിജീവിത പൊന്നാനി പോലീസിലും തുടര്‍ന്ന് ഉന്നതതലത്തിലും പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് വേണ്ട വിധത്തില്‍ ഗൗനിച്ചില്ല. കൂടാതെ ഉന്നത പോലീസുകാരില്‍ നിന്ന് പീഡനവും അവഗണനയും നേരിടുകയും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്തു.

പിന്നീട് കഴിഞ്ഞ മാസം വീണ്ടും പരാതി നല്‍കിയെങ്കിലും കേസെടുക്കാതായതോടെ കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തേ മജിസ്‌ട്രേറ്റ് കോ ടതി പ്രാഥമികാന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് തിരുത്തിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കുകയായിരുന്നു. എഫ് ഐ ആര്‍ ഇടാത്തത് ഞെട്ടിച്ചെന്നായിരുന്നു ഉത്തരവ്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്‍കേണ്ടതെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. പോലീസ് റിപോര്‍ട്ട് തേടിയ മജിസ്ട്രേറ്റിന്റെ നടപടി അനിവാര്യമായിരുന്നില്ലെന്നും അന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ച് നിരീക്ഷിച്ചു. കുറ്റകൃത്യം വെളിവായിട്ടും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും ഗുരുതര കുറ്റകൃത്യത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.