International
കമലാ ഹാരിസും ട്രംപും മനുഷ്യജീവന് എതിരെന്ന് മാർപാപ്പ
ഗർഭഛിദ്ര, കുടിയേറ്റ നയങ്ങളിൽ കടുത്ത വിമർശം

റോം | യു എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസും റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും അമേരിക്കയിലെ കത്തോലിക്കാ കുടുംങ്ങൾക്ക് ഒരുപോലെ സ്വീകരിക്കാൻ പറ്റാത്തവരാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇരുവരും മനുഷ്യജീവന് എതിരാണ്.
കമലാ ഹാരിസ് ഗർഭഛിദ്രത്തെ അനുകൂലിക്കുമ്പോൾ അഭയാർഥികളായി വരുന്ന കുടിയേറ്റക്കാരെ നാടു കടത്തണമെന്ന് ട്രംപ് ആവശ്യപ്പെടുന്നു. തമ്മിൽ തിന്മ കുറഞ്ഞയാളെ തിരഞ്ഞെടുക്കണമെന്ന് മാർപാപ്പ പറഞ്ഞു. 12 ദിവസത്തെ ഏഷ്യൻ പര്യടനത്തിന് ശേഷം റോമിലേക്ക് മടങ്ങുംമുമ്പ് വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ അമേരിക്കക്കാരനല്ല. അവിടെ വോട്ട് ചെയ്യുന്നുമില്ല. പക്ഷേ, കുടിയേറ്റക്കാരെ ഓടിച്ചുവിടുന്നതും അവർക്ക് തൊഴിൽ നൽകാത്തതും അപരാധമാണ്. അത് ക്രൂരതയാണ്. ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയങ്ങൾക്കെതിരെ മാർപാപ്പ പറഞ്ഞു.
ഗർഭസ്ഥ ശിശുവിനെ ഇല്ലാതാക്കുന്നത് കൊലപാതകമാണ്. കാരണം അതിൽ ജീവന്റെ സാന്നിധ്യമുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് നമ്മൾ വ്യക്തമായി സംസാരിക്കേണ്ടതുണ്ടെന്നും കമലാഹാരിസിന്റെ നയങ്ങളിൽ മാർപാപ്പ നിലപാട് വ്യക്തമാക്കി. ഗർഭഛിദ്രം സ്ത്രീകളുടെ അവകാശമാക്കി മാറ്റിയ 1973ലെ വിധി പുനഃസ്ഥാപിക്കുമെന്ന് കമലാ ഹാരിസ് പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയിലെ കത്തോലിക്കാ വോട്ടർമാർ എല്ലാ തിരഞ്ഞെടുപ്പുകളിലും ഭിന്നിച്ചാണ് നിൽക്കാറ്. വോട്ട് ചെയ്യാതിരിക്കരുത്. ആരാണ് തിന്മ കുറഞ്ഞയാൾ, ആ വനിതയോ പുരുഷനോ. എനിക്കറിയില്ല. വോട്ടർമാർ സ്വയം ചിന്തിച്ചു സ്വന്തം മനഃസാക്ഷിക്കനുസരിച്ചു വോട്ട് ചെയ്യണമെന്നും മാർപാപ്പ ഓർമിപ്പിച്ചു.