Connect with us

vd satheesan

വൈദ്യുതി കരാര്‍ അട്ടിമറി; സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനും ഗൂഢാലോചന നടത്തിയതായി വി ഡി സതീശന്‍

മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ അഴിമതിയുടെ നഷ്ടം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്

Published

|

Last Updated

കൊച്ചി | സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനും തമ്മില്‍ ഗൂഢാലോചന നടത്തിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കുറഞ്ഞ തുകയ്ക്കുള്ള വൈദ്യുത കരാര്‍ റദ്ദാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.

2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ യൂണിറ്റിന് 4.29 രൂപക്ക് 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാനുണ്ടാക്കിയ കരാര്‍ റദ്ദാക്കിയതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ഉണ്ടാക്കിയത്. ഒമ്പത് വര്‍ഷം കഴിഞ്ഞ് 2023-ല്‍ പെട്ടന്നൊരു ബോധോദയം ഉണ്ടായതു പോലെയാണ് ആ കരാര്‍ റദ്ദാക്കിയത്. അതിന് ശേഷം 8.12 രൂപ വരെ നല്‍കിയാണ് വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുന്നത്. ഈ പിന്‍മാറ്റത്തിനു പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനും ഗൂഡോലോചന നടത്തിയെന്നാണ് ആരോപണം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കരാര്‍ കൊയ്യൊഴിഞ്ഞതിലൂടെ ദിവസേന 10-15 കോടി രൂപയുടെ നഷ്ടമാണ് ബോര്‍ഡ് വരുത്തിയത്. ഇതുവരെ 2,000 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷം പുറത്തുപറഞ്ഞപ്പോള്‍ സര്‍ക്കാര്‍ റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടുകയും കരാര്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍, കരാര്‍ പുനസ്ഥാപിക്കാന്‍ തയാറല്ലെന്ന നിലപാടാണ് കമ്പനികള്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് വീണ്ടും ക്വട്ടേഷന്‍ വിളിച്ചപ്പോള്‍ 4.29 രൂപക്ക് കിട്ടിയിരുന്ന വൈദ്യുതി 6.80 രൂപക്ക് തരാമെന്നാണ് അദാനി കമ്പനിയുടെ വാഗ്ദാനം. അപ്പലേറ്റ് ട്രിബ്യൂണലും കരാര്‍ പുനഃസ്ഥാപിക്കുന്നത് വിസമ്മതിച്ചു.

കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ബോര്‍ഡിനുണ്ടായ നഷ്ടം നികത്താന്‍ ഒരു വര്‍ഷത്തിനിടെ രണ്ടു തവണയാണ് നിരക്ക് വര്‍ധിപ്പിച്ചത്. വൈദ്യുതി മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ അഴിമതിയുടെ നഷ്ടം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

റെഗുലേറ്ററി കമ്മിഷനല്ലേ ചെയ്യേണ്ടതെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ചെയര്‍മാന് പുറമെ രണ്ട് അംഗങ്ങളാണ് റെഗുലേറ്ററി കമ്മിഷനിലുള്ളത്. വൈദ്യുതി ബോര്‍ഡിലെ ഇടത് അനുകൂല സംഘടനയുടെ പ്രസിഡന്റായിരുന്നയാളും എം എം മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ പി എ ആയിരുന്ന ആളുമാണ് റെഗുലേറ്ററി കമ്മിഷന്‍ അംഗങ്ങള്‍. ഈ റെഗുലേറ്ററി കമ്മിഷന്‍ സര്‍ക്കാരുമായി ആലോചിക്കാതെ കരാര്‍ റദ്ദാക്കില്ലെന്നും സര്‍ക്കാരിനും മീതെയാണ് റെഗുലേറ്ററി കമ്മിഷനെങ്കില്‍ കരാര്‍ റദ്ദാക്കി ആറു മാസം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കരാര്‍ പുനഃസ്ഥാപിക്കണമെന്ന് കമ്പനികളോട് റെഗുലേറ്ററി കമ്മിഷന്‍ നിര്‍ദ്ദേശിച്ചത് എങ്ങിനെ എന്നും വി ഡി സതീശന്‍ ചോദിച്ചു.

---- facebook comment plugin here -----

Latest