Kerala
ജെ ബി കോശി കമ്മീഷൻ ശിപാർശകളിന്മേലുള്ള തുടർ നടപടിയിൽ പുരോഗതി
മന്ത്രിസഭയുടെ പരിഗണനക്കെടുക്കേണ്ട ശിപാർശകൾ കാലതാമസം കൂടാതെ മന്ത്രിസഭയിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം | ജെ ബി കോശി കമ്മീഷൻ ശിപാർശകളിന്മേലുള്ള തുടർ നടപടിയിൽ നല്ല പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. വകുപ്പുകൾക്ക് ഇതിനകം നടപ്പാക്കാൻ കഴിയാവുന്നവയിൽ മിക്കവയും നടപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ അടിയന്തരമായി നടപ്പാക്കണമെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിതല കമ്മിറ്റി മോണിറ്ററിംഗ് നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മന്ത്രിസഭാ പരിഗണനക്ക് വിടേണ്ടവ, കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്യേണ്ടവ എന്നിവക്ക് പുറമെ നടപ്പാക്കാൻ പറ്റാത്ത ശിപാർശകളുമുണ്ട്. ഇവ തരംതിരിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടറിമാരുടെ യോഗം ചേർന്ന് ക്രോഡീകരിച്ച പട്ടിക തയ്യാറാക്കണം. മന്ത്രിസഭയുടെ പരിഗണനക്ക് എടുക്കേണ്ട ശിപാർശകൾ കാലതാമസം കൂടാതെ മന്ത്രിസഭയിൽ കൊണ്ടുവരും. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അതത് സെക്രട്ടറിമാർ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ പി രാജീവ്, സജി ചെറിയാൻ, ഒ ആർ കേളു, ആർ ബിന്ദു, വി അബ്ദുർറഹ്മാൻ, ചീഫ് സെക്രട്ടി ശാരദ മുരളീധരൻ, അഡീഷനൽ ചീഫ് സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹ, കെ ആർ ജ്യോതിലാൽ, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബി അബ്ദുന്നാസർ പങ്കെടുത്തു.