Connect with us

National

അഭിമാന നിമിഷം; റോക്കറ്റ്‌ വിക്ഷേപണത്തിൽ സെഞ്ച്വറിയടിച്ച്‌ ഐഎസ്‌ആർഒ

രാവിലെ 6.23 ന് സതീഷ് ധവാൻ സ്പേസ് റിസർച്ച് സെന്‍ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ​ഗതിനിർണയ ഉപ​ഗ്രഹമായ ജിഎസ്എൽവി–എഫ്15 എൻവിഎസ് 02 കുതിച്ചുയർന്നത്.

Published

|

Last Updated

ശ്രീഹരിക്കോട്ട | റോക്കറ്റ്‌ വിക്ഷേപണത്തിൽ സെഞ്ച്വറി തിളക്കത്തിൽ ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയില്‍ നിന്ന് നടത്തിയ എൻവിഎസ്- 02 ന്‍റെ വിക്ഷേപണം വിജയകരമായി പൂർത്തിയായതോടെയാണ്‌ ഐഎസ്‌ആർഒ നാഴികക്കല്ല്‌ പിന്നിട്ടത്‌. രാവിലെ 6.23 ന് സതീഷ് ധവാൻ സ്പേസ് റിസർച്ച് സെന്‍ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ​ഗതിനിർണയ ഉപ​ഗ്രഹമായ ജിഎസ്എൽവി–എഫ്15 എൻവിഎസ് 02 കുതിച്ചുയർന്നത്. ഗ്ലോബൽ പൊസിഷൻ സിസ്റ്റത്തിന് (ജിപിഎസ്) ബദലായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിന്‍റെ ഭാഗമാണ് എൻവിഎസ് 02.

വിക്ഷേപണം നടന്ന് 19 മിനുട്ടിൽ ഉപ​ഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചു. 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 322.93 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ജിപിഎസിനു സമാനമായി സ്റ്റാൻഡേഡ് പൊസിഷൻ സർവീസ് സേവനം ലഭ്യമാക്കുന്നത് നാവിക് ആണ്.

രാജ്യവും അതിർത്തിയിൽനിന്ന് 1,500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവും പരിധിയിൽ വരും. എൻവിഎസ്- 01 കഴിഞ്ഞ വർഷം മേയിൽ വിക്ഷേപിച്ചിരുന്നു. ഐഎസ്ആർഒ ചെയർമാനായി വി നാരായണൻ ചുമതലയേറ്റതിന് ശേഷമുളള ആദ്യ വിക്ഷേപണം കൂടിയാണിത്.

എൻവിഎസ് 02, രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹങ്ങളിൽ ആദ്യത്തേതാണ്. ഐഎസ്ആ‍ർഒയുടെ നോട്ടി ബോയ് എന്നാണ് ജിഎസ്എൽവി – എഫ്15 റോക്കറ്റ്‌ അറിയപ്പെടുന്നത്. ഇതുവരെ നടത്തിയ 16 വിക്ഷേപണങ്ങളിൽ ആറെണ്ണം പരാജയപ്പെട്ടിട്ടുണ്ട്.

Latest