Connect with us

National

റഫാല്‍; തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് അന്വേഷിക്കുന്നില്ല: കോണ്‍ഗ്രസ്

സുഷേന്‍ ഗുപ്തക്ക് ദസോ ഏവിയേഷന്‍ പണം കൈമാറിയെന്ന വിവരം 2018 ഒക്ടോബര്‍ ഒന്നിന് മൗറീഷ്യസ് അഡ്വക്കേറ്റ് ജനറല്‍ ഇന്ത്യയിലെ സിബിഐ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കി.

Published

|

Last Updated

ന്യൂഡല്‍ഹി| റഫാല്‍ കരാറില്‍ പുതിയ തെളിവുകള്‍ ഫ്രഞ്ച് മാധ്യമം മീഡിയപാര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്ത്. രഹസ്യരേഖകള്‍ എങ്ങനെ ഇടനിലക്കാരന്റെ കയ്യിലെത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

റഫാല്‍ കരാറിനായി ദസോ എവിയേഷന്‍ 65 കോടി രൂപ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നാണ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തത്. വ്യാജ ബില്ലുകളും മറ്റും തയ്യാറാക്കി മൗറീഷ്യസിലെ ഇന്റര്‍സ്റ്റെല്ലാര്‍ എന്ന കമ്പനി വഴിയാണ് സുഷേന്‍ ഗുപ്തക്ക് ദസോ പണം നല്‍കിയത്. 2007-2012 കാലത്താണ് ഈ പണം ഇന്റര്‍സ്റ്റെല്ലാറിന് ലഭിച്ചത്. സുഷേന്‍ ഗുപ്തക്ക് ദസോ ഏവിയേഷന്‍ പണം കൈമാറിയെന്ന വിവരം 2018 ഒക്ടോബര്‍ ഒന്നിന് മൗറീഷ്യസ് അഡ്വക്കേറ്റ് ജനറല്‍ ഇന്ത്യയിലെ സിബിഐ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കി.

എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഒരു അന്വേഷണ ഏജന്‍സിയും അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും മീഡിയപാര്‍ട്ട് പറയുന്നു. അഗസ്റ്റ വെസ്റ്റലാന്റ് ഹെലികോപ്ടര്‍ ഇടപാടില്‍ പ്രതിയായ സുഷേന്‍ ഗുപ്തയുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുമ്പോഴാണ് ഇക്കാര്യവും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതെന്നും മീഡിയപാര്‍ട്ട് പറയുന്നു. റഫാല്‍ കരാറില്‍ അഴിമതിയുണ്ടെന്ന പരാതി സിബിഐക്ക് ലഭിച്ച് ഒരാഴ്ചക്ക് ശേഷമായിരുന്നു മൗറീഷ്യസ് രേഖകള്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഐടി കരാറുകള്‍ക്കായാണ് പണം നല്‍കിയതെന്ന് കാണിച്ച് വ്യാജ ബില്ലുകള്‍ തയ്യാറാക്കിയാണ് പണം കൈമാറിയത്. പല ബില്ലുകളിലും ദസോ ഏവിയേഷന്റെ പേര് തെറ്റായി രേഖപ്പെടുത്തിയിരുന്നുവെന്നും മീഡിയപാര്‍ട്ട് വെളിപ്പെടുത്തി.

 

Latest