Connect with us

National

വിജയത്തില്‍ നന്ദിയറിയിച്ച് രാഹുല്‍ ഗാന്ധി ഇന്ന് ഉത്തര്‍പ്രദേശിലെത്തും

സോണിയഗാന്ധി, പ്രിയങ്ക ഗാന്ധി, അമേത്തി എം പി കിഷോരി ലാല്‍ ശര്‍മ തുടങ്ങിയവരും രാഹുല്‍ ഗാന്ധിയെ അനുഗമിക്കും

Published

|

Last Updated

ലക്‌നോ | ലോക്‌സഭ തിരഞ്ഞെടുപ്പിലെ വമ്പിച്ച വിജയത്തില്‍ നന്ദി അറിയിച്ച് സോണിയഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഉത്തര്‍പ്രദേശിലെത്തും. റായ്ബറേലിയിലും അമേത്തിയിലുമെത്തുന്ന നേതാക്കള്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്യും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, അമേത്തി എം പി കിഷോരി ലാല്‍ ശര്‍മ തുടങ്ങിയവരും രാഹുല്‍ ഗാന്ധിയെ അനുഗമിക്കും.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കോണ്‍ഗ്രസ് ആദ്യമായാണ് വോട്ടര്‍മാര്‍ക്ക് നന്ദിയറിയിക്കാനെത്തുന്നത്. ഉത്തര്‍പ്രദേശിലെ മുഴുവന്‍ മണ്ഡലങ്ങളിലും സമാജ് വാദി പാര്‍ട്ടിയോടൊപ്പം യാത്രകള്‍ സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ 11 മുതല്‍ 15 വരെയാണ് യാത്ര നടക്കുന്നത്.

ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭ മണ്ഡലങ്ങളില്‍ 43 സീറ്റുകളിലാണ് ഇന്ത്യ മുന്നണി വിജയിച്ചത്. കോണ്‍ഗ്രസിന്  ആറും സമാജ് വാദി പാര്‍ട്ടിക്ക് 37 ഉം സീറ്റുകള്‍ ലഭിച്ചു. റായ്ബറേലിയില്‍ 390030 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്. ഉത്തര്‍പ്രദേശ് മന്ത്രി ദിനേഷ് പ്രതാപ് സിംഗ് ആയിരുന്നു റായ്ബറേലിയിലെ ബിജെപി സ്ഥാനാര്‍ഥി.

അമേത്തിയില്‍ മുന്‍ കേന്ദ്ര മന്ത്രി സമൃതി ഇറാനിയെ 167196 വോട്ടുകള്‍ക്കാണ് കിഷോരി ലാല്‍ ശര്‍മ പരാജയപ്പെടുത്തിയത്. 2019 ല്‍  55000 വോട്ടുകള്‍ക്ക്   സമൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ മണ്ഡലമാണ് അമേത്തി. ഇത്തവണയും അമേത്തിയില്‍ വന്ന് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ സമൃതി ഇറാനി വെല്ലുവിളിച്ചിരുന്നു. അമേത്തിയും റായ്ബറേലിയുമടക്കം 44 സീറ്റുകള്‍ നേടിയാണ് ഇന്ത്യ മുന്നണി സമൃതി ഇറാനിയുടെ വെല്ലുവിളി സ്വീകരിച്ചത്.

Latest