National
റെയില്‍വേ സുരക്ഷക്ക് 1.16 ലക്ഷം കോടി വകയിരുത്തി റെയില്‍ ബജറ്റ്
കേരളത്തിന് പുതിയ പദ്ധതികളൊന്നുമില്ല
ന്യൂ ഡൽഹി | റെയില്‍വേ സുരക്ഷക്കായി 1.16 ലക്ഷം കോടി രൂപ റെയില്‍ ബജറ്റില്‍ വകയിരുത്തിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി 50 നമോ ഭാരത് ട്രെയിനുകളും 200 വന്ദേ ഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ, കേരളത്തിന് റെയിൽവേ ബജറ്റിലും കേന്ദ്ര അവഗണനയാണ്. നേരത്തേ പ്രഖ്യാപിച്ച പദ്ധതികളുടെ പൂർത്തീകരണത്തിനാണ് പ്രധാനമായും പണം മാറ്റിവെച്ചത്. പുതിയ കാര്യമായ പദ്ധതികളൊന്നുമില്ല.
കേരളത്തിന് റെയില്‍ വികസനത്തിനായി 3,042 കോടി രൂപയാണ് നീക്കിവെച്ചത്. റെയില്‍വെയില്‍ 15,742 കോടി രൂപയുടെ വികസനം നടത്തിയെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. 35 സ്റ്റേഷനുകള്‍ നവീകരിച്ചു. പുതിയ 14,000 അണ്‍റിസര്‍വര്‍ഡ് കോച്ചുകള്‍ നിര്‍മിച്ചു. 100 കിലോമീറ്റര്‍ ദൂരത്തില്‍ നമോ ഭാരത് ട്രെയിനുകളുടെ ഷട്ടില്‍ സര്‍വീസാണ് റെയില്‍വെയില്‍ വരുന്ന പ്രധാന മാറ്റം. രാജ്യത്താകെ ഇത്തരത്തില്‍ 50 ട്രെയിനുകള്‍ കൊണ്ടുവരും. 200 പുതിയ വന്ദേ ഭാരത് ട്രെയിനുകളും 100 പുതിയ അമൃത് ഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍- നഞ്ചന്‍കോട് പദ്ധതി നടത്തിപ്പിലാണ്. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ എത്തും. കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ എത്തിക്കുന്നത് പരിഗണനയിലാണ്. ശബരി റെയില്‍വേ പാതയുടെ കാര്യത്തില്‍ ത്രികക്ഷി കരാറില്‍ ഏര്‍പെടാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി ഫോര്‍ കാലടി, ചാലക്കുടി, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, ചിറയിനിക്കില്‍, എറണാകുളം, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍, ഫറോക്ക്, ഗുരുവായൂര്‍, കണ്ണൂര്‍, കാസര്‍കോട്, കായംകുളം, കൊല്ലം, കോഴിക്കോട് മെയിന്‍ (കാലിക്കറ്റ്), കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിന്‍കര, നിലമ്പൂര്‍ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂര്‍, പുനലൂര്‍, ഷൊര്‍ണൂര്‍ , തലശ്ശേരി, തിരുവനന്തപുരം, തൃശൂര്‍, തിരൂര്‍, തിരുവല്ല, തൃപ്പൂണിത്തുറ, വടകര, വര്‍ക്കല, വടക്കാഞ്ചേരി എന്നീ സ്റ്റേഷനുകള്‍ അമൃത് സ്റ്റേഷനുകളായി വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.