Connect with us

National

വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല; പ്രതിയെ നുണപരിശോധനക്ക് വിധേയമാക്കാന്‍ കോടതി അനുമതി

അനുമതി ലഭിച്ച സാഹചര്യത്തില്‍ നാളെ സിബിഐ പ്രതിയെ നുണ പരിശോധനക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Published

|

Last Updated

കൊല്‍ക്കത്ത |  ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ വനിത ഡോക്ടറെ ബലാത്സംഗക്കൊലക്ക് ഇരയാക്കിയ കേസില്‍ പ്രതിയെ നുണപരിശോധന നടത്താന്‍ കല്‍ക്കട്ട ഹൈക്കോടതി അനുമതി നല്‍കി.അനുമതി ലഭിച്ച സാഹചര്യത്തില്‍ നാളെ സിബിഐ പ്രതിയെ നുണ പരിശോധനക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 29ലേക്ക് മാറ്റി.

കേസിലെ മുഖ്യപ്രതി സഞ്ജയ് റോയ് കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.സഞ്ജയ് റോയിക്കു പുറമേ മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നതില്‍ സിബിഐക്കു തെളിവുകള്‍ ലഭിച്ചിട്ടില്ല. യുവതിയുടെ നഖത്തില്‍നിന്നു കിട്ടിയ ത്വക്കിന്റെ ഭാഗങ്ങള്‍ പ്രതിയുടേതാണെന്നു വ്യക്തമായിട്ടുണ്ട്. യുവതിയുടെ രക്തക്കറ പ്രതിയുടെ വസ്ത്രത്തിലും ചെരിപ്പിലും കണ്ടെത്തി. മൃതദേഹം കിടന്ന സെമിനാര്‍ ഹാളില്‍നിന്ന് പ്രതിയുടെ ഇയര്‍ ഫോണും ലഭിച്ചിരുന്നു.

കേസില്‍ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തു. സന്ദീപ് ഘോഷ് നല്‍കിയ മൊഴികളും ആശുപത്രി രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ജൂനിയര്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തതാണെന്ന് കോളജ് പ്രിന്‍സിപ്പല്‍ ആദ്യം പറഞ്ഞിരുന്നത്

കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ഡയറി മാതാപിതാക്കള്‍ അന്വേഷണസംഘത്തിന് കൈമാറി. ഈ ഡയറിയെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അറസ്റ്റിലായ സഞ്ജയ് റോയുമായി കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്കും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്നതു സംബന്ധിച്ച വിവരം ഡയറിയില്‍ നിന്ന് ലഭിക്കുമോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.