Connect with us

Kerala

നിർമിതബുദ്ധിയുടെ നേട്ടം തിരിച്ചറിഞ്ഞ് ഉപയോഗിക്കാൻ സ്‌കൂളിൽ പഠിപ്പിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരത്ത് ലിറ്റിൽ കൈറ്റ്‌സ് അവാർഡുകളുടെ വിതരണവും യൂനിസെഫ് തയ്യാറാക്കിയ പഠന റിപോർട്ടിന്റെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

തിരുവനന്തപുരം | നിർമിതബുദ്ധിയുടെ നേട്ടങ്ങൾ തിരിച്ചറിഞ്ഞ് പുരോഗമനോന്മുഖമായി ഉപയൊഗിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരുംകാലം നിർമിത ബുദ്ധിയുടേതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അവയുടെ കോട്ടങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ വരും തലമുറയെ പ്രാപ്തരാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ലിറ്റിൽ കൈറ്റ്‌സ് അവാർഡുകളുടെ വിതരണവും യൂനിസെഫ് തയ്യാറാക്കിയ പഠന റിപോർട്ടിന്റെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഗുണകരമായവ പരിചയപ്പെടുത്തുക, ദോഷകരമായവ തിരസ്‌കരിക്കുക എന്ന കാഴ്ചപ്പാടിലൂന്നിയാണ് നൂതന സാങ്കേതിക വിദ്യയുടെ പഠനവും പ്രയോഗവും സ്‌കൂളുകളിൽ നടപ്പാക്കുന്നത്. നിർമിത ബുദ്ധി എങ്ങനെ പ്രവർത്തിക്കുന്നുവെന്നല്ല കുട്ടികൾ പഠിക്കുന്നത്. എ ഐയുടെ അടിസ്ഥാന കോഡിംഗ് പഠിക്കുന്നു. സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങൾ അവർ മനസ്സിലാക്കുന്നു.

നൂതന സാങ്കേതിക വിദ്യയുടെ ഈ യുഗത്തിൽ കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ലഭ്യമാക്കിയാൽ മാത്രം പോര. അത് വിവേചന ബുദ്ധിയോടെ ഉപയോഗിക്കുന്നതിനുള്ള അറിവുകൾ പകർന്നുനൽകുകയും വേണം.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രൈമറി തലത്തിലുള്ള വിവര സാങ്കേതിക വിദ്യാ പാഠപുസ്തകങ്ങളിൽ പ്രോഗ്രാമിംഗ് അഭിരുചി വളർത്തൽ, യുക്തിചിന്ത എന്നിവക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. സാങ്കേതിക വിദ്യയിൽ വരുന്ന മാറ്റം ആദ്യം ഉൾക്കൊള്ളുക കുട്ടികളാണ്. കുട്ടികൾക്ക് രസകരമായ പഠനത്തിനുള്ള അവസരം ഒരുക്കണം.

കേരളത്തിലെ സ്‌കൂളുകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തിലെ 80,000 അധ്യാപകർക്ക് എ ഐ പരിശീലനം ആരംഭിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2025ഓടെ മുഴുവൻ അധ്യാപകർക്കും എ ഐ പരിശീലനം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

Latest