Connect with us

Kerala

സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തില്‍ കുറവ്; കണക്കെടുപ്പില്‍ കണ്ടെത്തിയത് 1793 ആനകളെ

വന്യ ജീവി ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത ഭീതി ജനിപ്പിക്കുന്നതാണെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തില്‍ കുറവെന്ന് കണ്ടെത്തല്‍. വനംവകുപ്പിന്റെ കണക്കുകള്‍ ഉദ്ധരിച്ച് വനം മന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ ഇപ്പോഴുള്ള ആകെ ആനകളുടെ എണ്ണം 1793 ആണെന്നും കഴിഞ്ഞ വര്‍ഷം 1920 ആനകളാണ് ഉണ്ടായിരുന്നതെന്നും മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വന മേഖലയില്‍ ആനകളുടെ എണ്ണം കൂടിയിട്ടില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. വലിയ തോതില്‍ എണ്ണം കുറയുന്നുണ്ടെങ്കില്‍ അത് പരിശോധിക്കണം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിച്ചാണ് കണക്കെടുപ്പ് നടത്തിയത്. കാലത്തിന് അനുസരിച്ച് ആനകളുടെ എണ്ണത്തില്‍ ചെറിയ കുറവ് ഉണ്ടാകും. അത് സ്വഭാവികം ആണെന്നും മന്ത്രി പറഞ്ഞു

എണ്ണം കുറയുമ്പോഴും ഇവ നാട്ടില്‍ എത്തി ഉണ്ടാക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം വനവകുപ്പ് നടത്തും. ഗണ്യമായി ആനകളുടെ എണ്ണം കുറഞ്ഞു എന്ന് പറയാനാവില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6% കുറവ് ആണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വന്യ ജീവി ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത ഭീതി ജനിപ്പിക്കുന്നതാണെന്ന് ആനകളുടെ കണക്കുകള്‍ വ്യക്തമാക്കിക്കൊണ്ട് മന്ത്രി പറഞ്ഞു. വനം സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സര്‍പ്പ ആപ്പ് പാമ്പിനെ പിടിക്കുന്നവര്‍ക്കും കടിയേല്‍ക്കുന്നവര്‍ക്കും ഉപകാരപ്പെടുന്നതാണെന്നും, പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം പൂജ്യത്തില്‍ എത്തിക്കാന്‍ കഴിയും എന്നാണ് കണക്കുകൂട്ടലെന്നും മന്ത്രി പറഞ്ഞു.

 

Latest