Connect with us

Kerala

ലോക സമാധാനത്തില്‍ മതനേതാക്കള്‍ക്ക് വലിയ പങ്ക് : സി മുഹമ്മദ് ഫൈസി

ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടുദിവസമായി നടന്ന സമ്മേളനത്തില്‍ 34 രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍ പങ്കെടുത്തു.

Published

|

Last Updated

കോഴിക്കോട് |  ലോക സമാധാനത്തിനായി വിവിധ രാജ്യങ്ങളിലുള്ള മുഫ്തിമാര്‍ ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന് ജാമിഅ മര്‍കസ് ചാന്‍സിലറും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ സി മുഹമ്മദ് ഫൈസി. കൈറോയില്‍ നടന്ന ആഗോള ഫത്വ സമ്മേളനത്തില്‍ വിഷയമവതരിപിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം, തീവ്രവാദ ആക്രമണങ്ങള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ സമാധാനത്തിനും ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനും ലോകസമൂഹം ഒന്നിക്കണം. സാമൂഹ്യ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ മുഫ്തിമാരുടെ സക്രിയ ഇടപെടലിലൂടെ സാധിക്കും- സി മുഹമ്മദ് ഫൈസി പറഞ്ഞു. ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി മുസ്ലിയാര്‍ ജറുസലേം മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈനുമായി ആശയ വിനിമയം നടത്തിയതും പ്രധാനമന്ത്രിയോട് ഇടപെടല്‍ ആവശ്യപ്പെതും വിഷയാവതരണത്തിനിടെ പരാമര്‍ശിച്ചു.

ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടുദിവസമായി നടന്ന സമ്മേളനത്തില്‍ 34 രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍ പങ്കെടുത്തു. ഇന്ത്യന്‍ പ്രതിനിധിയായാണ് സി മുഹമ്മദ് ഫൈസി സംബന്ധിച്ചത്. ’21-ാം നൂറ്റാണ്ടിലെ ഫത്വകളും വെല്ലുവിളികളും’ എന്ന ശീര്‍ഷകത്തില്‍ ലോക പ്രശസ്തരായ പണ്ഡിതരും മുഫ്തിമാരും നിയമവിദഗ്ധരുമാണ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്. ജാമിഅ മര്‍കസ് കുല്ലിയ്യ ശരീഅ അസോസിയേറ്റ് പ്രൊഫസര്‍ മുഹമ്മദ് സുഹൈല്‍ സഖാഫി അല്‍ അസ്ഹരിയും സമ്മേളനത്തില്‍ പങ്കെടുത്തു. യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാഷിമി, ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ശൗഖി അല്ലാം, സിറിയന്‍-അമേരിക്കന്‍ പണ്ഡിതനായ ശൈഖ് യഹ്യ നിനോവി, അള്‍ജീരിയന്‍ മതകാര്യവകുപ്പ് മന്ത്രി യൂസുഫ് മഹ്ദി, ലബനാന്‍ മുഫ്തി അബ്ദുലത്തീഫ് ദരിയാന്‍, ടുണീഷ്യന്‍ മുഫ്തി ഹിശാം ബിന്‍ മഹ്മൂദ്, ഐക്യരാഷ്ട്രസഭ കള്‍ച്ചറല്‍ സമിതി അണ്ടര്‍ സെക്രട്ടറി മിഖായേല്‍ ഏഞ്ചല്‍ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തുകയും ഗ്രാന്‍ഡ് മുഫ്തിയുടെ സന്ദേശം കൈമാറുകയും ചെയ്തു. സമകാലികലോകം അഭിമുഖീകരിക്കുന്ന പുതിയ വിഷയങ്ങളുടെയും പ്രശ്‌നങ്ങളുടെയും ഇസ്ലാമിക സമീപന രീതി കോണ്‍ഫറന്‍സില്‍ ചര്‍ച്ചാവിഷയമായി.

 

Latest