Malappuram
നവീകരിച്ച മഅദിൻ ഗ്രാൻഡ് മസ്ജിദ് സമർപ്പണ സമ്മേളനം ഫെബ്രുവരി 20 ന് സ്വലാത്ത് നഗറിൽ
കാൽ ലക്ഷം പേർക്ക് ഒരേ സമയം നിസ്കരിക്കാവുന്ന തരത്തിലാണ് ഗ്രാൻഡ് മസ്ജിദ് നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.
മലപ്പുറം | കേരളത്തിലെത്തന്നെ ഏറ്റവും വലിയ പള്ളികളിലൊന്നായ മഅദിൻ ഗ്രാൻഡ് മസ്ജിദ് പുതുമോടിയിൽ ഫെബ്രുവരി 20 ന് നാടിന് സമർപ്പിക്കും. ലോക പ്രശസ്ത പണ്ഡിതരായ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് , സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവർ ചേർന്നാണ് ഗ്രാൻഡ് മസ്ജിദ് സമർപ്പണം നടത്തുക.
കാൽ ലക്ഷം പേർക്ക് ഒരേ സമയം നിസ്കരിക്കാവുന്ന തരത്തിലാണ് ഗ്രാൻഡ് മസ്ജിദ് നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. ശിൽപ ചാരുത കൊണ്ടും നയന മനോഹാരിത കൊണ്ടും ശ്രദ്ധേയമായ മഅദിൻ ഗ്രാന്റ് മസ്ജിദിൽ കേരളത്തിലെ ഏറ്റവും വലിയ ഇസ് ലാമിക് ലൈബ്രറിയുടെ നിർമാണവും അന്തിമ ഘട്ടത്തിലാണ്. മക്കയിലെ ഹറം മസ്ജിദിന്റെ മിനാരങ്ങ ളോട് സാമ്യത പുലർത്തുന്ന 125 അടി ഉയരമുള്ള നാലു മിനാരങ്ങൾ ഗ്രാൻഡ് മസ്ജിദിന്റെ ആകർഷണീയതയാണ്. മദീനത്തെ പ്രവാചക പള്ളിയിലെ ഖുബ്ബകളെ അനുസ്മരിപ്പിക്കുന്ന നാലു ഖുബ്ബകളും ഗ്രാൻഡ് മസ്ജിനെ പ്രൗഢമാക്കുന്നു.
റിമോർട്ടിൽ ചലിക്കുന്ന മിമ്പറും ഖുർആൻ ലിപികളാലുള്ള കലിഗ്രഫിയും പള്ളിയെ വേറിട്ടു നിർത്തും. ഭിന്നശേഷി സുഹൃത്തുക്കൾക്കും മുതിർന്ന പൗരൻമാർക്കും പ്രത്യേക സൗകര്യങ്ങളുമൊരുക്കുന്നുണ്ട്. പള്ളിയോട് ചേർന്ന് സ്ത്രീകൾക്ക് നിസ്കരിക്കുന്നതിനും മുലയൂട്ടുന്നതിനും വിശ്രമിക്കുന്നതിനും സൗകര്യങ്ങളുണ്ടാകും.
ആയിരങ്ങൾക്ക് ഒരുമിച്ചിരുന്ന് നോമ്പ് തുറ, തറാവീഹ് നിസ്കാരത്തിനും സൗകര്യങ്ങളൊരുക്കും.