From the print
പ്രതിഷേധ സമ്മേളനത്തിന് മറുപടി; ലീഗ് അനുകൂലികളുടെ സംഗമം നാളെ
ബഹാഉദ്ദീന്‍ മുഹമ്മദ് നദ്്വി, യു മുഹമ്മദ് ശാഫി ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ എ റഹ്്മാന്‍ ഫൈസി, പി എ ജബ്ബാര്‍ ഹാജി, നാസര്‍ ഫൈസി കൂടത്തായി, സലീം എടക്കര തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്

മലപ്പുറം | പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് അസ്ഗറലി ഫൈസിയെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ നടന്ന സമ്മേളനത്തിന് മറുപടിയുമായി ഇ കെ വിഭാഗത്തിലെ ലീഗ് അനുകൂലികളുടെ സമ്മേളനം. നാളെ വൈകിട്ട് നാലിന് പട്ടിക്കാട് ജാമിഅ നൂരിയ്യയിലാണ് പ്രത്യേക സംഗമം നടക്കുന്നത്.
ബഹാഉദ്ദീന്‍ മുഹമ്മദ് നദ്്വി, യു മുഹമ്മദ് ശാഫി ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ എ റഹ്്മാന്‍ ഫൈസി, പി എ ജബ്ബാര്‍ ഹാജി, നാസര്‍ ഫൈസി കൂടത്തായി, സലീം എടക്കര തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
അതേസമയം, ജാമിഅയുടെ പവിത്രത കളങ്കപ്പെടുത്താന്‍ അനുവദിക്കില്ലെന്ന സംയുക്ത പ്രസ്്താവനയുമായി അബ്ബാസലി ശിഹാബ് തങ്ങള്‍, ബഹാഉദ്ദീന്‍ നദ്്വി, ഹാജി യു മുഹമ്മദ് ശാഫി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ എ റഹ്്മാന്‍ ഫൈസി, ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, സലീം എടക്കര, ഖാദിര്‍ ഫൈസി കുന്നുപുറം, സി എച്ച് ത്വയ്യിബ് ഫൈസി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, പി എ ജബ്ബാര്‍ ഹാജി എന്നിവർ രംഗത്തെത്തി.
മുജാഹിദ്, ജമാഅത്തെ ഇസ്്ലാമി സംഘടനകളുടെ പരിപാടികളില്‍ പാണക്കാട്ടെ തങ്ങന്മാര്‍ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. ഇതിനെ പരാമര്‍ശിച്ച് “ആദര്‍ശം ഇല്ലാത്തവര്‍ നാല്‍ക്കാലികളെ പോലെയാണ്’ എന്ന തരത്തില്‍ അസ്ഗറലി ഫൈസി പ്രസംഗിച്ചിരുന്നു. ഈ പ്രസംഗമാണ് അദ്ദേഹത്തെ ജാമിഅയുടെ അധ്യാപന വൃത്തിയില്‍ നിന്ന് പുറത്താക്കാന്‍ കാരണമെന്നാണ് പറയുന്നത്.
ഇ കെ വിഭാഗം സമസ്തയുടെ സ്ഥാപനമാണ് ജാമിഅ നൂരിയ്യയെങ്കിലും നേതൃത്വത്തില്‍ ലീഗ് നേതാക്കളാണ്. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളാണ് പ്രസിഡന്റ്. അതുകൊണ്ടാണ് പരോക്ഷ വിമര്‍ശനം നടത്തുന്നവര്‍ക്ക് പോലും ജാമിഅയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുന്നതെന്നാണ് മറുവിഭാഗം പറയുന്നത്.