Kerala
ശബരിമലക്ക് ചിറക് മുളയ്ക്കുന്നു; വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കാൻ ഉത്തരവിറക്കി
ഏറെക്കാലമായി കേരളം കാത്തിരിക്കുന്ന വികസന പദ്ധതിയാണ് നിർണായക വഴിത്തിരിവിലേക്ക് കടക്കുന്നത്.
![](https://assets.sirajlive.com/2021/09/flight-air-plane.jpg)
തിരുവനന്തപുരം | ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ വിമാനത്താവളം പദ്ധതിക്കായി നീക്കിവെച്ചിരുന്നു.
ഏറെക്കാലമായി കേരളം കാത്തിരിക്കുന്ന വികസന പദ്ധതിയാണ് നിർണായക വഴിത്തിരിവിലേക്ക് കടക്കുന്നത്. പലപ്പോഴും പ്രതിസന്ധികളിൽ കുടുങ്ങിയ പദ്ധതിയാണ് ഇപ്പോൾ സജീവമാകുന്നത്. പദ്ധതിക്ക് കേന്ദ്ര പാർലമെന്ററി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെയും വ്യോമയാന മന്ത്രാലത്തിന്റെയും അനുമതികൂടി ലഭിക്കേണ്ടതുണ്ട്. ലഭിച്ചെങ്കിൽ മാത്രമേ വിമാനത്താവള പദ്ധതി യാഥാർഥ്യമാകുകയുള്ളൂ.
3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്. ശബരിമല തീർഥാടക ടൂറിസത്തിന് കരുത്ത് പകരുന്നതാകും ഈ വിമാനത്താവള പദ്ധതി. അമേരിക്കയിലെ ലൂയിസ് ബർജറാണ് വിമാനത്താവള പദ്ധതിയുടെ കൺസൾട്ടന്റ്. കെഎസ്ഐഡിസിയാണ് ഇവർക്ക് ചുമതല നൽകിയത്. സാങ്കേതിക – സാമ്പത്തിക ആഘാത പഠനം നടത്താൻ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് സമയം നൽകിയിരിക്കുന്നത്.
അതേസമയം ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ തർക്കം ഇപ്പോഴും കോട്ടയം പാലാ കോടതിയുടെ പരിഗണനയിലാണ്.