Connect with us

National

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ കേന്ദ്രവിദഗ്ദ സംഘം ഉടൻ പരിശോധിച്ചുറപ്പുവരുത്തണം : ഹാരിസ് ബീരാൻ

പഴക്കമുള്ള ഡാമുകളെക്കുറിച്ചുള്ള വിദഗ്ദ പരിശോധന അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Published

|

Last Updated

ന്യൂഡൽഹി |  വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ കേന്ദ്രവിദഗ്ദ സംഘം ഉടൻ പരിശോധിച്ച് സമീപ പ്രദേശത്ത് ജീവിക്കുന്ന പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും സുരക്ഷ ഉറപ്പുവരുത്തി കേന്ദ്രം ഉടൻ തുടർ നടപടികൾ സ്വീകരിക്കണമെന്നും അഡ്വ ഹാരിസ് ബീരാൻ എം പി രാജ്യസഭയിൽ ആവശ്യപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനവും തുടർച്ചയായി സംഭവിക്കുന്ന മേഘവിസ്ഫോടനവും കേരളത്തിലെ കാലവർഷക്കെടുതി രൂക്ഷമാക്കിയിട്ടുണ്ടെന്നും അതിനാൽ തന്നെ പഴക്കമുള്ള ഡാമുകളെക്കുറിച്ചുള്ള വിദഗ്ദ പരിശോധന അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വയനാട് ഉരുൾപൊട്ടലിനുശേഷം നൂറ്റാണ്ടിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ച് കേരളത്തിലെ ജനങ്ങൾ ആശങ്കയിലാണ്. ഈയവസരത്തിൽ കേന്ദ്രം ഇടപെട്ട് പരിശോധന നടത്തി മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കം പരിഹരിച്ച് ഇരു സ്റ്റേറ്റിനും അനുയോജ്യമായ രീതിയിൽ കേരളം മുന്നോട്ടുവച്ച തമിഴ് നാടിന് പുതിയ ഡാം എന്ന ആവശ്യത്തിന്റെ കൂടെ കേന്ദ്രമുണ്ടാവണമെന്നും ഹാരിസ് ബീരാൻ ആവശ്യമുന്നയിച്ചു.

ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയത്തിന്റെ മുമ്പാകെ രാജ്യസഭയിൽ നടന്ന ചർച്ചയിലാണ് എം പി കേരളത്തിന്റെ ശക്തമായ വാദങ്ങൾ സഭയിൽ ഉന്നയിച്ചത്. ഈ മന്ത്രാലത്തിന്റെ പരിധിയിൽ വരുന്ന ചെറുകിട ജലവൈദ്യുത പദ്ധതികൾ സുരക്ഷിതമായ രീതിയിൽ കൂടുതൽ വ്യാപിപ്പിക്കണമെന്നും ഇന്ത്യയുടെ കടലോര മേഖലയെ ഉപയോഗപ്പെടുത്തി പ്രകൃതിയോടിണങ്ങുന്നരീതിയിൽ വികസിത രാജ്യങ്ങളിലുള്ളതുപോലെ കടലുകളിൽ വിന്റ്മില്ലുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ കൊണ്ടുവരേണ്ടതുണ്ടെന്നും എം പി അഭിപ്രായപ്പെട്ടു.

കൊച്ചി അന്താരാഷ്ട്ര വിമാനത്തവളത്തിലെ പ്രകൃതി സൗഹൃദ സൗരോർജ്ജ പദ്ധതി രാജ്യത്തിന് മാതൃകയാണെന്നും അത്തരം മാതൃകാപരമായ ഊർജ്ജോദ്പാദന പദ്ധതികളിൾ രാജ്യത്താകെ വ്യാപിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest