National
പ്രായത്തട്ടിപ്പ് കേസില്‍ ലക്ഷ്യ സെന്നിന് തിരിച്ചടി; എഫ് ഐ ആർ റദ്ദാക്കണമെന്ന ഹരജി തള്ളി
ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റുകളിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നതിനും സർക്കാർ ആനുകൂല്യങ്ങൾ നേടുന്നതിനുമായി ലക്ഷ്യ സെൻ 2.5 വയസ് കുറച്ചുവെന്നാണ് കേസ്.

ബെംഗളൂരു | പ്രായത്തട്ടിപ്പ് കേസില്‍ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണ്‍ താരം ലക്ഷ്യ സെന്നും പരിശീലകന്‍ യു. വിമല്‍ കുമാറും സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ബെംഗളൂരുവിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (എസിഎംഎം) കോടതിയില്‍ തനിക്കെതിരായ എഫ്‌ഐആറും അനുബന്ധ നടപടികളും തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ലക്ഷ്യ സെന്‍ ഹർജി സമര്‍പ്പിച്ചത്.
ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റുകളിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നതിനും സർക്കാർ ആനുകൂല്യങ്ങൾ നേടുന്നതിനുമായി ലക്ഷ്യ സെൻ 2.5 വയസ് കുറച്ചുവെന്നാണ് കേസ്. ലക്ഷ്യ സെൻ, സഹോദരൻ ചിരാഗ് സെൻ, മാതാപിതാക്കളായ ധീരേന്ദ്ര കെ. സെൻ, നിർമ്മല ഡി. സെൻ, പരിശീലകൻ വിമൽ കുമാർ എന്നിവർക്കെതിരെ നഗരാജ എം.ജി. നൽകിയ ക്രിമിനൽ പരാതിയാണ് വിവാദത്തിന് തിരികൊളുത്തിയത്. സെൻ സഹോദരന്മാരുടെ ജനന സർട്ടിഫിക്കറ്റുകൾ അവരുടെ യഥാർത്ഥ പ്രായത്തേക്കാൾ രണ്ടര വർഷം കുറവാക്കി മാറ്റിയെന്നും ഇത് ജൂനിയർ ടൂർണമെന്റുകളിൽ കൂടുതൽ കാലം മത്സരിക്കാൻ അവരെ അനുവദിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.
പരാതിയെ തുടർന്ന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുകയും 2022 ഡിസംബറിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.