Kerala
ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി: ഉത്തരവ് മൂന്നരയ്ക്ക്
ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യഹരജി പരിഗണിച്ചത്.

കൊച്ചി | നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്റില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി.വാക്കാലാണ് കോടതി ജാമ്യം അനുവദിക്കാമെന്ന് പറഞ്ഞത്.ഉത്തരവ് മൂന്നരയ്ക്ക്. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യഹരജി പരിഗണിക്കുക.
ദ്വയാർത്ഥ പ്രയോഗം ഇല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ജാമ്യഹരജി പരിഗണിച്ചപ്പോള്‍ കോടതി പോലീസിനോട് റിപ്പോര്‍ട് തേടിയിരുന്നു.അടിയന്തരമായി ജാമ്യ ഹരജി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന് ചോദിച്ചുകൊണ്ടാണ് കോടതി ഹരജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.
അതേസമയം, നടി ഹണിറോസിന്റെ പരാതിയില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ ഹൈക്കോടതി പോലിസിന്റെ നിലപാട് തേടി. രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 27 ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.