sharjah book fair
ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം
ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്‌ഘാടനം ചെയ്തു.
ഷാർജ | നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്‌ഘാടനം ചെയ്തു. ഷാർജ ഉപ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹ്‌മദ് അൽ ഖാസിമി പങ്കെടുത്തു. എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേള നവംബർ 13 വരെ നീണ്ടുനിൽക്കും.
ഏതവസരത്തിനും യോജിച്ച ഒരു പുസ്തകമുണ്ട്’ എന്ന ആശയത്തിലൂന്നിയാണ് നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. എമിറേറ്റിന്റെ സാംസ്‌കാരിക പദവി കൂടുതൽ ശക്തമാക്കുന്നതിന് നാല്പതാമത് മേള ലക്‌ഷ്യം വെക്കുന്നു. അറബ് രാജ്യങ്ങളിൽ നിന്നും വിദേശത്തു നിന്നുമുള്ള 1,632 പ്രസാധകരാണ് ഈ വർഷത്തെ മേളയിൽ പങ്കെടുക്കുന്നത്. ലോകമെമ്പാടു നിന്നുമുള്ള എഴുത്തുകാർ, ബുദ്ധിജീവികൾ, കവികൾ, കലാകാരൻമാർ തുടങ്ങിയവർ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കും. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന ഈ പുസ്തകമേള ലോകത്തെ തന്നെ പ്രധാനപ്പെട്ടതാണ്.
അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ‘ഹിസ്റ്റോറിക്കൽ ഡിക്ഷണറി ഓഫ് ദി അറബിക് ലാംഗ്വേജ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു. അറബിക് ഭാഷയുടെ ചരിത്രം ക്രോഡീകരിക്കുന്ന ഈ നിഘണ്ടുവിന്റെ ആദ്യ 17 വാള്യങ്ങളാണ് ചടങ്ങിൽ പ്രകാശനം ചെയ്തത്. അറബിക് വാക്കുകളുടെ ചരിത്രം, ഉത്‌പത്തി, അർഥം, അര്‍ഥവിശദീകരണം മുതലായവ അവതരിപ്പിക്കുന്ന ഈ നിഘണ്ടു രാജ്യത്തിന്റെ ചരിത്രവും രേഖപ്പെടുത്തുന്നു.