Connect with us

International

ബംഗ്‌ളാദേശില്‍ സൈന്യം ഭരണമേറ്റെടുത്തു; ഇടക്കാല സര്‍ക്കാര്‍ ഉടനെന്ന് സൈനിക മേധാവി

ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും സിവില്‍ സൊസൈറ്റി മെമ്പര്‍മാരുമായും സംസാരിച്ചതായും സൈനിക മേധാവി

Published

|

Last Updated

ധാക്ക |  പ്രധാനമന്ത്രി ഷെയ്ഖ് ഹസിന രാജിവെച്ചതിന് പിറകെ ബംഗ്‌ളാദേശില്‍ സൈന്യം ഭരണമേറ്റെടുത്തു. രാജ്യത്ത് ഉടന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്നു സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ അറിയിച്ചു. രാജ്യം വളരെയേറെ കഷ്ടപ്പാടുകള്‍ നേരിട്ടു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നു. നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. ഇത് അക്രമം അവസാനിപ്പിക്കേണ്ട സമയമാണ്- സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ രാജ്യത്തെ അഭിസംബനോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും സിവില്‍ സൊസൈറ്റി മെമ്പര്‍മാരുമായും സംസാരിച്ചതായും സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ അറിയിച്ചു. സാഹചര്യം മെച്ചമായാല്‍ അടിയന്തരാവസ്ഥ തുടരേണ്ടി വരില്ല. വിദ്യാര്‍ഥികള്‍ ശാന്തരാകുകയും പുതിയ സര്‍ക്കാരിനോട് സഹകരിക്കുകയും വേണമെന്നും സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ പറഞ്ഞു.സര്‍ക്കാരിനെതിരായ ആഭ്യന്തര കലാപം രൂക്ഷമായതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചത്.

സര്‍ക്കാര്‍ ജോലിയിലെ സംവരണത്തിനെതിരായ പ്രക്ഷോഭം സര്‍ക്കാരിനെതിരായ കലാപമായി മാറുകയായിരുന്നു.സംഘര്‍ഷങ്ങളില്‍ ഇരുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യയില്‍ നിന്നും ധാക്കയിലേക്കും അവിടെനിന്നു തിരിച്ചുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും എയര്‍ ഇന്ത്യയും റദ്ദാക്കിയിട്ടുണ്ട് . ഇതിന് പുറമെ ഇന്ത്യയില്‍ നിന്നുമുള്ള മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്