Connect with us

Kerala

മാളയില്‍ പീഡനശ്രമം തടഞ്ഞ ആറുവയസുകാരനെ കുളത്തില്‍ മുക്കിക്കൊന്ന സംഭവം; പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പ്രതി ജോജോയെ ഇന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് വിവരം.

Published

|

Last Updated

തൃശ്ശൂര്‍| തൃശ്ശൂര്‍ മാളയില്‍ പീഡനശ്രമം തടഞ്ഞ ആറുവയസുകാരനെ കുളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതി ജോജോയെ ഇന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് വിവരം. കുട്ടിയുടെ മൃതദേഹം കുഴിക്കാട്ടുശ്ശേരിയിലെ മരിയ തെരേസ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

യുകെജി വിദ്യാര്‍ത്ഥിയായ ആബേലിനെ അയല്‍വാസിയായ ജോജോ (20) കുളത്തില്‍ മുക്കി കൊലപ്പെടുത്തിയത് പ്രകൃതി വിരുദ്ധ ബന്ധത്തെ എതിര്‍ത്തപ്പോഴെന്ന് തൃശൂര്‍ റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു. കുട്ടി വിവരം പുറത്തറിയിക്കുമെന്ന് പ്രതിയ്ക്ക് ഭയമുണ്ടായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്ന ആബേലിനെ ജോജോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചു. എന്നാല്‍ പീഡനം ചെറുത്ത ആറ് വയസുകാരന്‍ നിലവിളിച്ച് പീഡന ശ്രമം അമ്മയെ അറിയിക്കുമെന്നു പറഞ്ഞു. തുടര്‍ന്നാണ് കുട്ടിയെ കൊന്നതെന്ന് പ്രതി പറഞ്ഞതായും എസ്പി കൂട്ടിച്ചേര്‍ത്തു.

കുട്ടിയെ ആദ്യം കുളത്തിലേക്ക് തള്ളിയിട്ടു. കയറി വരാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും തള്ളി. മൂന്നാം തവണ തള്ളിയിട്ടപ്പോഴാണ് കുട്ടി ചെളിയില്‍ താഴ്ന്നത്. കൃത്യം നടത്തിയതിനുശേഷം തൊട്ടടുത്ത പറമ്പിലേക്ക് പ്രതിമാറി. തെരച്ചില്‍ നടത്തുന്ന നാട്ടുകാര്‍ക്കൊപ്പം പ്രതിയും കൂടി. പ്രതിക്കൊപ്പം കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതിനുശേഷവും കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ജോജോ നേരത്തെ ബൈക്ക് മോഷണ കേസില്‍ പ്രതിയായിരുന്നു. ഈ അടുത്താണ് ജാമ്യത്തില്‍ ഇറങ്ങിയത്.