Connect with us

Kerala

ചിലര്‍ അവിഹിതമായി സ്ഥാനമാനങ്ങള്‍ നേടുന്നു; മലപ്പുറത്ത് യൂത്ത് ലീഗ് കമ്മിറ്റികളുടെ രാജി തുടരുന്നു

അച്ചടക്ക നടപടി നേരിട്ട അന്‍വര്‍ ഷാഫിയെ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റി രാജിവച്ചു

Published

|

Last Updated

മലപ്പുറം | ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി ചിലര്‍ സ്ഥാനമാനങ്ങള്‍ തട്ടിയെടുക്കുന്നത് മലപ്പുറം ജില്ലയില്‍ യൂത്ത് ലീഗില്‍ പൊട്ടിത്തെറിക്ക് കാരണമാകുന്നു. നേതാക്കളുടെ സ്വന്തക്കാര്‍ പദവികള്‍ നേടുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റി രാജിവച്ചു. ഇതേ വിഷയം ചൂണ്ടിക്കാട്ടി നേരത്തെ മലപ്പുറം സെന്‍ട്രല്‍ യൂത്ത് ലീഗ് കമ്മിറ്റിയും രാജിവച്ചിരുന്നു. തുടര്‍ച്ചയായി കമ്മിറ്റികള്‍ രാജവയ്ക്കുന്നതോടെ ലീഗിന്റെ ആസ്ഥാന ജില്ലയില്‍ യൂത്ത് ലീഗ് സംഘടന ആടിയുലയുകയാണ്.

പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട അന്‍വര്‍ ഷാഫിയെ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റി രാജിവച്ചത്. അന്‍വര്‍ ഷാഫിയെ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ എടുത്തത് മുന്‍സിപ്പല്‍, മണ്ഡലം കമ്മിറ്റികളെ അറിയിച്ചില്ലെന്ന് മുനിസിപ്പല്‍ ഭാരവാഹികള്‍ ഒപ്പിട്ട രാജിക്കത്തില്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിഭാഗീയ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി നേരത്തെ അച്ചടക്ക നടപടി നേരിട്ടയാളാണ് അന്‍വര്‍ ഷാഫി.

റിയാസ് പുല്‍പറ്റയെ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി നോമിനേറ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് നേരത്തെ മലപ്പുറം സെന്‍ട്രല്‍ യൂത്ത് ലീഗ് കമ്മിറ്റിരാജിവച്ചിരുന്നത്.
രാജിവച്ച കമ്മിറ്റിയിലുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

രാജി പാര്‍ട്ടിയോടുള്ള വെല്ലുവിളിയാണെന്നാണ് ഇവര്‍ പറയുന്നത്. നേതൃത്വത്തെ സ്വാധീനിച്ച് ചിലര്‍ പദവികള്‍ നേടുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വിവിധ കമ്മിറ്റികള്‍. ജില്ലയില്‍ ഇനിയും കമ്മിറ്റികള്‍ നേതൃത്വത്തിന്റെ നീക്കങ്ങളില്‍ അസംതൃപ്തരായി കഴിയുകയാണ്.