Connect with us

Articles

സംഘ്പരിവാറിന്റെ ചില സത്യാനന്തരകാല ലീലകള്‍

അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കുന്നവരാണ് അത് മറച്ചുവെക്കാനായി 1975ലെ അടിയന്തരാവസ്ഥക്കെതിരായ "പോരാട്ട'ത്തെ കുറിച്ചുള്ള അനുസ്മരണങ്ങളുമായി രംഗത്ത് വരുന്നത്.

Published

|

Last Updated

ജൂണ്‍ 25 ഭരണഘടന ഹത്യാദിനമായി ആചരിക്കാനുള്ള മോദി സര്‍ക്കാറിന്റെ ഉത്തരവ് സംഘ്പരിവാറിന്റെ മറ്റൊരു സത്യാനന്തരകാല ലീലയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. 1975 ജൂണ്‍ 25 മുതല്‍ 1977 വരെയുള്ള 19 മാസക്കാലത്തെ അടിയന്തരാവസ്ഥ സ്വാതന്ത്ര്യാനന്തരകാല ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനങ്ങളായിരുന്നു. പതിനായിരങ്ങള്‍ തടവറകളിലടക്കപ്പെടുകയും അനവധി പേര്‍ ഭരണകൂട ഭീകരതയില്‍ കൊലചെയ്യപ്പെടുകയും ചെയ്ത സ്വേച്ഛാധിപത്യവാഴ്ചയുടെ നാളുകളായിരുന്നു അത്.

കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ ഭരണകൂടത്തിന്റെ പ്രതിസന്ധികളെയും അതിനെതിരായി രാജ്യമെമ്പാടും വളര്‍ന്നുവന്ന ജനകീയ സമരങ്ങളെയും അതിജീവിക്കാനായിരുന്നു അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രാജ്യമെമ്പാടും വളര്‍ന്നുവന്ന പ്രതിപക്ഷ പാര്‍ട്ടികളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സമരങ്ങളെയും ജനമുന്നേറ്റങ്ങളെയും നേരിടാനാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയിലൂടെ ഫാസിസ്റ്റ് അധികാരവാഴ്ചയിലേക്ക് കടന്നത്.

അടിയന്തരാവസ്ഥക്കെതിരെ പ്രതിപക്ഷങ്ങള്‍ ഒന്നടങ്കം സമരരംഗത്തുവന്നു. രാഷ്ട്രീയപാര്‍ട്ടികളെ നിരോധിച്ചും നേതാക്കളെ ജയിലിലടച്ചുമാണ് ഇന്ദിരാ ഗാന്ധി ജനാധിപത്യ സംരക്ഷണത്തിനു വേണ്ടിയുള്ള സമരങ്ങളെ അടിച്ചമര്‍ത്തിയത്. അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍ അതിനെതിരായി സമരരംഗത്തുണ്ടായിരുന്ന ആര്‍ എസ് എസ് പിന്നീട് നിലപാട് മാറ്റുകയും ഇന്ദിരാ ഗാന്ധിയുമായി അനുരഞ്ജനത്തിലെത്തുകയും ചെയ്തു എന്നതാണ് യാഥാര്‍ഥ്യം.

സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പരിപാടിക്കും ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിക്കും അവര്‍ പിന്തുണ നല്‍കി. യര്‍വാദ ജയിലിലായിരുന്ന ആര്‍ എസ് എസ് മേധാവി ദേവറസ് തങ്ങളുടെ നിരോധനം പിന്‍വലിക്കണമെന്നും പ്രവര്‍ത്തകരെ ജയിലില്‍ നിന്ന് വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഇന്ദിരാ ഗാന്ധിക്ക് തുടര്‍ച്ചയായി കത്തുകളെഴുതി. തങ്ങളുടെ പ്രവര്‍ത്തകരെ മോചിപ്പിച്ചാല്‍ അവര്‍ ഇരുപതിന പരിപാടിയുടെ പ്രചാരകരാകുമെന്ന് ഉറപ്പുനല്‍കി അടിയന്തരാവസ്ഥയെ പിന്തുണക്കുന്ന ലജ്ജാകരമായ കീഴടങ്ങലിലേക്കാണ് ആര്‍ എസ് എസ് എത്തിയത്. ആ വഞ്ചനാപരമായ ചരിത്രത്തെക്കൂടി മറച്ചുപിടിക്കാനാണ് ഇപ്പോള്‍ ആര്‍ എസ് എസ് നയിക്കുന്ന ഭരണകൂടം ജൂണ്‍ 25നെ ഭരണഘടന ഹത്യാദിനമായി ആചരിക്കാന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

18ാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രകടമായ മോദി ഭരണത്തിനെതിരായ ജനവികാരമെന്നത് 10 വര്‍ഷക്കാലത്തെ സ്വേച്ഛാധിപത്യ വാഴ്ചക്കെതിരായ ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയ ബോധത്തെയാണ് പ്രതിഫലിപ്പിച്ചത്. 400 സീറ്റ് നേടി ഭരണഘടന ഭേദഗതി ചെയ്ത് ആര്‍ എസ് എസ് രൂപവത്കരണത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള സംഘ്പരിവാര്‍ പദ്ധതിയെയാണ് ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിച്ച് പരാജയപ്പെടുത്തിയത്. രാഷ്ട്രീയ നിരീക്ഷകരും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരുമെല്ലാം 1977ലെ തിരഞ്ഞെടുപ്പ് ഫലത്തോടാണ് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ താരതമ്യം ചെയ്തത്. ഇന്ദിരാ ഗാന്ധിയുടെ സ്വേച്ഛാധിപത്യവാഴ്ചക്ക് അവസാനം കുറിച്ച തിരഞ്ഞെടുപ്പെന്ന പോലെ 2024ലെ തിരഞ്ഞെടുപ്പ് ഫലം മോദിയുടെ സ്വേച്ഛാധികാരത്തിന് കനത്ത തിരിച്ചടി നല്‍കിയെന്ന അര്‍ഥത്തിലാണ് 1977ലെ തിരഞ്ഞെടുപ്പ് ഫലത്തോട് പലരും ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലത്തെ ഉദാഹരിച്ചത്.

ഇന്ത്യന്‍ ജനതയുടെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള ചരിത്രപ്രധാനമായ വിധിയെഴുത്തായി തിരഞ്ഞെടുപ്പ് ഫലത്തെ പ്രതിപക്ഷം ഉയര്‍ത്തിക്കാണിച്ചതോടെയാണ് മോദി പാര്‍ലിമെന്റിനകത്ത് അടിയന്തരാവസ്ഥയെയും അതിനെതിരായുള്ള ചെറുത്തുനില്‍പ്പുകളെയും ഓര്‍മിപ്പിച്ച് പ്രസ്താവന നടത്തിയത്. രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ജൂണ്‍ 25 ഇനി മുതല്‍ ഭരണഘടന ഹത്യാദിനമായി ആചരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഗസറ്റ് വിജ്ഞാപനമായി ഇറങ്ങിയിരിക്കുകയാണ്.

മോദിയും അമിത് ഷായും പറയുന്നത് അടിയന്തരാവസ്ഥക്കെതിരായി പോരാടിയവര്‍ക്ക് ആദരമര്‍പ്പിക്കാനാണ് ഈ ദിനം ഭരണഘടന ഹത്യാദിനമായി ആചരിക്കുന്നതെന്നാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ഈ ഉത്തരവ് മോദിയും അമിത് ഷായുമൊക്കെ പങ്കുവെക്കുകയും ചെയ്തിരിക്കുന്നു. 10 വര്‍ഷക്കാലത്തെ സ്വേച്ഛാധികാരപൂര്‍ണവും ഭരണഘടനാവിരുദ്ധവുമായ തങ്ങളുടെ നടപടികളെ മറച്ചുപിടിക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമുള്ള വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമെന്ന നിലക്കാണ് മോദി സര്‍ക്കാര്‍ ജൂണ്‍ 25 ഭരണഘടന ഹത്യാദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ സ്വേച്ഛാധിപത്യ ഭരണത്തെ പ്രതിരോധിച്ചവരും അതിനുവേണ്ടി ത്യാഗം ചെയ്തവരും ആര്‍ എസ് എസുകാരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള തന്ത്രം കൂടിയാണ് ഈ ഭരണഘടന ഹത്യാദിന പ്രഖ്യാപനം.

ഇന്ത്യന്‍ ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ഫെഡറല്‍ ഘടനയെ തകര്‍ക്കുന്ന തരത്തിലാണ് കഴിഞ്ഞ 10 വര്‍ഷക്കാലം മോദി രാജ്യം ഭരിച്ചത്. അടിയന്തരാവസ്ഥ എന്നത് ഭരണഘടനയുടെ മൗലികാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും റദ്ദു ചെയ്ത് രാജ്യത്തെയാകെ തടവറയിലാക്കിയ കാലമായിരുന്നു. 26ഓളം രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കുകയും കടുത്ത സെന്‍സര്‍ഷിപ്പിന് കീഴില്‍ മാധ്യമങ്ങളെയെല്ലാം ഇന്ദിരാ ഗാന്ധിയുടെ സ്തുതിപാഠകരായി അധപ്പതിപ്പിക്കുകയും ചെയ്ത കാലം. വിമര്‍ശിക്കുന്നവരെയും വിയോജിക്കുന്നവരെയും ഡി ഐ ആറും “മിസ’ (ദി മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട്) യുമുപയോഗിച്ച് തടങ്കല്‍പാളയങ്ങളിലിട്ട് പീഡിപ്പിച്ച കരാള ദിനങ്ങളായിരുന്നു അടിയന്തരാവസ്ഥയുടേത്. തുര്‍ക്ക്മാന്‍ ഗേറ്റിലും മുസഫര്‍പൂരിലുമെല്ലാം നഗര സൗന്ദര്യവത്കരണത്തിന്റെയും ചേരിനിര്‍മാര്‍ജനത്തിന്റെയും മറവില്‍ അവിടങ്ങളിലെ താമസക്കാരായ ജനങ്ങളെ വേട്ടയാടിയ കാലം.

2024 മുതലുള്ള മോദി ഭരണമെന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടേതായിരുന്നു. ഈ വിമര്‍ശനത്തെ സംഘ്പരിവാറിന് മറികടക്കണം. അതിനാണ് ഭരണഘടന ഹത്യാദിനം പോലുള്ള പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. ഇത് അങ്ങേയറ്റം കാപട്യവും വഞ്ചനയും നിറഞ്ഞ നീക്കമാണ്. കഴിഞ്ഞ 10 വര്‍ഷക്കാലത്തിനിടയില്‍ ജനാധിപത്യ പൗരാവകാശ ഹത്യയാണ് സംഘ്പരിവാറും മോദി സര്‍ക്കാറും നടത്തിയത്. പശുവിന്റെ പേരില്‍ രാജ്യത്തൊട്ടാകെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അഴിച്ചുവിട്ടു. അതിന്നും ക്രൂരമായ മാനങ്ങളില്‍ തുടരുന്നു.

വിമര്‍ശകരായ മാധ്യമ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി ജയിലുകളിലടക്കുന്നു. സര്‍ക്കാറിന്റെ കോര്‍പറേറ്റ് നയങ്ങളെയും നിയമ നിര്‍മാണങ്ങളെയും വര്‍ഗീയ നടപടികളെയും വിമര്‍ശിക്കുന്നവരെ കൊലപ്പെടുത്തുന്നു. കഴിഞ്ഞ 10 വര്‍ഷക്കാലത്തെ മോദി ഭരണത്തില്‍ 28 മാധ്യമപ്രവര്‍ത്തകരാണ് ദുരൂഹ സാഹചര്യങ്ങളില്‍ കൊലചെയ്യപ്പെട്ടത്. ദാല്‍ബോക്കര്‍, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് തൊട്ട് എത്രയോ എഴുത്തുകാരും ബുദ്ധിജീവികളും നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടു. ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ കുഴിച്ചുമൂടുന്ന രീതിയില്‍ നിയമഭേദഗതികള്‍ കൊണ്ടുവന്നു. എല്ലാവിധ മനുഷ്യാവകാശ തത്ത്വങ്ങളെയും ഹിംസിക്കുന്ന വ്യവസ്ഥകള്‍ ചേര്‍ത്ത് എന്‍ ഐ എ-യു എ പി എ നിയമം ഭേദഗതി ചെയ്തു.

മുത്വലാഖ് നിരോധനത്തിന്റെ പേരില്‍ മുസ്‌ലിം വിവാഹമോചന നിയമത്തില്‍ ക്രിമിനല്‍ വ്യവസ്ഥ ചേര്‍ത്തു. ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളഞ്ഞത് എല്ലാവിധ പാര്‍ലിമെന്ററി നടപടിക്രമങ്ങളെയും അട്ടിമറിച്ചുകൊണ്ടാണ്. പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന ഭേദഗതി നിയമം അടിച്ചേല്‍പ്പിച്ചു. തൊഴില്‍ നിയമങ്ങള്‍ നാല് കോഡുകളാക്കി കോര്‍പറേറ്റുകള്‍ക്കനുകൂലമായി ഭേദഗതി ചെയ്തു. അഗ്രിബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ മൂന്ന് ഫാം നിയമങ്ങള്‍ കൊണ്ടുവന്നു. ശക്തമായ കര്‍ഷക പ്രക്ഷോഭം മൂലം അത് താത്കാലികമായി മാറ്റിവെക്കപ്പെട്ടു. ഭാരതവത്കരണത്തിന്റെ പേരില്‍ ക്രിമിനല്‍ നടപടി നിയമവും ശിക്ഷാനിയമവും തെളിവ് നിയമവും ഭേദഗതി ചെയ്തു. അങ്ങേയറ്റം സ്വേച്ഛാധികാരപൂര്‍വം വ്യക്തികളെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പോലീസിനും ഭരണകൂടത്തിനും അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതികള്‍.

ഇങ്ങനെയൊക്കെ രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുന്നവരാണ് അടിയന്തരാവസ്ഥക്കെതിരായ പോരാട്ടങ്ങളെ അനുസ്മരിക്കാനായി ഭരണഘടന ഹത്യാദിനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതൊരു വിരോധാഭാസമാണ്. അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കുന്നവരാണ് അത് മറച്ചുവെക്കാനായി 1975ലെ അടിയന്തരാവസ്ഥക്കെതിരായ “പോരാട്ട’ത്തെ കുറിച്ചുള്ള അനുസ്മരണങ്ങളുമായി രംഗത്ത് വരുന്നത്.

Latest