Connect with us

International

ലങ്ക ചുവന്നു; മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍

മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവായ അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ്.

Published

|

Last Updated

കൊളംബോ | ശ്രീലങ്കയില്‍ ചരിത്രം കുറിച്ച് മിന്നുന്ന ജയവുമായി മാര്‍ക്‌സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് വിജയം.

മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവായ അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ്. മത്സരത്തില്‍ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമെത്തി.

വെറും രണ്ട് വര്‍ഷത്തിനുള്ളിലാണ് ശ്രീലങ്ക തീവ്ര വലത്തുനിന്ന് ഇടതുപക്ഷത്തേക്ക് നീങ്ങിയത്. 2019 ല്‍ വലതുപക്ഷ പ്രസിഡന്റ് ഗോതബയ രാജപക്സെ അധികാരത്തിലെത്തി. രണ്ടര വര്‍ഷത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ പോള്‍ ചെയ്തതിന്റെ 51% വോട്ടും അനുര നേടി.

വടക്കന്‍ മധ്യ ശ്രീലങ്കയിലെ അനുരാധപുര ജില്ലയില്‍ നിന്നുള്ള കര്‍ഷക തൊഴിലാളിയായിരുന്നു അനുരയുടെ അച്ഛന്‍. 1990 കളില്‍ വിദ്യാര്‍ത്ഥി നേതാവായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 2000-ല്‍ പാര്‍ലമെന്റ് സീറ്റ് നേടിയതാണ് ആദ്യത്തെ പ്രധാന മുന്നേറ്റം. പിന്നീട്, പ്രസിഡന്റ് ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗ സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായി. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം രാജിവച്ചു. അടുത്തിടെ പാര്‍ലമെന്റില്‍ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു.