Connect with us

editorial

ശ്രീലേഖയുടെ ബി ജെ പി പ്രവേശം

കേരള പോലീസിന്റെ പല നടപടികളിലും ആർ എസ് എസ് വിധേയത്വം പ്രകടമാണ്. സംഘ്പരിവാർ പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ, കേസ് ചാർജ് ചെയ്യുന്നത് തന്നെ അപൂർവമാണ്. നിയമനടപടികൾ സ്വീകരിച്ചാൽ തന്നെ പ്രതികളെ മാനസിക രോഗികളോ ലഹരിക്കടിമപ്പെട്ടവരോ ആക്കി കേസുകൾ അട്ടിമറിക്കുകയും ചെയ്യും.

Published

|

Last Updated

മുൻ ഡി ജി പി. ആർ ശ്രീലേഖ ബി ജെ പിയിൽ ചേർന്നിരിക്കുന്നു. നരേന്ദ്ര മോദിയോടുള്ള ആരാധനയും പൊതുപ്രവർത്തനത്തിന് ഏറ്റവും അനുയോജ്യമായ പാർട്ടിയെന്ന ബോധ്യവും മൂലമാണ് ബി ജെ പി അംഗത്വമെടുത്തതെന്നാണ് ശ്രീലേഖയുടെ വിശദീകരണം. പിന്നാലെ, ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ശ്രീലേഖയുടെ സംഘ്പരിവാർ ബന്ധമെന്നും സർവീസിലിരിക്കെ തന്നെ അവർ സംഘ്പരിവാർ പരിപാടികളിൽ പങ്കെടുക്കാറുണ്ടായിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല രംഗത്തുവരികയും ചെയ്തു. 12 വർഷം മുമ്പ് സംഘ്പരിവാർ സംഘടിപ്പിച്ച ദീപാവലി ആഘോഷച്ചടങ്ങ് ആർ ശ്രീലേഖ ഉദ്ഘാടനം ചെയ്ത കാര്യവും ശശികല ചൂണ്ടിക്കാട്ടി.

പുതുമയുളള കാര്യമല്ല ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരും സിവിൽ ഉദ്യോഗസ്ഥരും ന്യായാധിപന്മാരും സൈനിക മേധാവികളും ബി ജെ പിയിൽ ചേക്കേറുന്നതും സംഘ്പരിവാർ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതും. കേരളത്തിൽ ഡി ജി പിമാരായിരുന്ന സെൻകുമാറും ജേക്കബ് തോമസും നേരത്തേ ബി ജെ പിയിൽ ചേർന്നിട്ടുണ്ട്. അൽഫോൻസ് കണ്ണന്താനം ഉൾപ്പെടെ ബി ജെ പിയിൽ ചേർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരും ധാരാളം. അത് നിയമപരമായി വിലക്കെപ്പെട്ട കാര്യമല്ല. സർവീസ് കാലത്ത് രാഷ്ട്രീയ പ്രവർത്തനം വിലക്കപ്പെട്ടതാണെങ്കിലും സർവീസിൽ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്.

എന്നാൽ ബി ജെ പിയോടും സംഘ്പരിവാർ സംഘടനകളോടുമുള്ള കൂറ് സർവീസ് കാലത്ത് തന്നെ പ്രകടമാക്കുന്നതും ഔദ്യോഗിക സംവിധാനം വർഗീയ സംഘടനകൾക്ക് അനുകൂലമായി ഉപയോഗപ്പെടുത്തുന്നതും ഗൗരവതരമായി കാണേണ്ടതുണ്ട്. ആർ ശ്രീലേഖ സർവീസിലിരിക്കെ തന്നെ സംഘ്പരിവാർ പരിപാടികളിൽ പങ്കെടുക്കാറുണ്ടായിരുന്നുവെന്ന കാര്യമാണല്ലോ ശശികല തുറന്നു പറഞ്ഞത്. നിലവിൽ സർവീസിലിരിക്കുന്ന എ ഡി ജി പി അജിത് കുമാറിന്റെ ആർ എസ് എസുമായുള്ള ബന്ധവും സ്ഥിരീക്കപ്പെട്ടു. ആർ എസ് എസിന്റെ പ്രമുഖ നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കയാണ് അദ്ദേഹം.

കേരള പോലീസിന്റെ പല നടപടികളിലും ആർ എസ് എസ് വിധേയത്വം പ്രകടമാണ്. ബി ജെ പി, ആർ എസ് എസ് പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ, എത്ര പരാതികൾ ഉയർന്നാലും കേസ് ചാർജ് ചെയ്യുന്നത് അപൂർവമാണ്. അഥവാ നിയമനടപടികൾ സ്വീകരിച്ചാൽ തന്നെ പ്രതികളെ മാനസികരോഗികളോ ലഹരിക്കടിമപ്പെട്ടവരോ ആക്കി കേസുകൾ അട്ടിമറിക്കുകയും ചെയ്യും. അതേസമയം, സംഘ്പരിവാർ വിരുദ്ധ നിലപാടുകാരായ സാമൂഹിക- രാഷ്ട്രീയപ്രവർത്തകർക്കും ന്യൂനപക്ഷ സംഘടനാ പ്രവർത്തകർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്, നിരന്തരം വിദ്വേഷ പ്രസംഗം നടത്തുന്ന ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികലക്കെതിരെ ലഭിച്ച പരാതികളിൽ ഒന്നിൽ പോലും നിയമനടപടി സ്വീകരിക്കാത്തത് തുടങ്ങി നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട് ഈ വിഷയത്തിൽ.

ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് കോഴിക്കോട് മിഠായിത്തെരുവിൽ ആർ എസ് എസ് പ്രവർത്തകർ അഴിഞ്ഞാടിയപ്പോൾ, അവരെ പ്രതിരോധിക്കാൻ മേലുദ്യോഗസ്ഥർ ബോധപൂർവം അനുവദിച്ചില്ലെന്ന് സാമൂഹിക മാധ്യമങ്ങളിൽ തുറന്നെഴുതിയത് അന്നേരം സംഭവ സ്ഥലത്തുണ്ടായിരുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്നാണ്.

നിയമനടപടികളിൽ സംഘ്പരിവാർ വിധേയത്വം കാണിക്കുക മാത്രമല്ല, അതീവ രഹസ്യമായ ഫയലുകളടക്കം പോലീസ് വകുപ്പിലെ പല രഹസ്യ തീരുമാനങ്ങളും സേനയിലെ ആർ എസ് എസ് സെൽ, സംഘ്പരിവാർ കേന്ദ്രങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നുവെന്ന് ഇന്റലിജൻസ് കണ്ടെത്തിയതായി മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു. ഇതടിസ്ഥാനത്തിൽ സംഘ്പരിവാർ അനുകൂലികളായ പോലീസുകാരെ കണ്ടെത്തി വിവരം നൽകാൻ ആഭ്യന്തരവകുപ്പ് പോലീസ് മേധാവികളോട് ആവശ്യപ്പെടുകയുമുണ്ടായി. ശബരിമല വിവാദ കാലത്ത് ക്ഷേത്രപ്രവേശനത്തിനായി സ്ത്രീകൾ എത്തുന്ന വിവരം മറ്റുള്ളവർക്ക് മുമ്പേ ആർ എസ് എസുകാർക്കു ലഭിച്ചത് പോലീസിൽ നിന്നായിരുന്നല്ലോ.

സാധാരണഗതിയിൽ പോലീസ് ഭരണകക്ഷികളുടെ ഉപകരണമായി മാറുന്നുവെന്ന പരാതിയാണ് ഉയരാറുള്ളത്. എന്നാൽ കേരള പോലീസ് ഭരണപക്ഷത്തിന്റെ കടുത്ത വിരോധികളായ ആർ എസ് എസിന്റെ ഉപകരണമായി മാറുന്നുവെന്നാണ് പരാതി. ഭരണകക്ഷിയെ എതിർക്കുന്നവർ മാത്രമല്ല, ഭരണപക്ഷത്തെ സി പി ഐ ഉൾപ്പെടെ ഈ ആരോപണമുന്നയിക്കുന്നു. പാർട്ടി യോഗങ്ങളിൽ സി പി എമ്മുകാരിൽ നിന്നും ഉയരുന്നുണ്ട് ഈ പരാതിയെന്നാണ് വിവരം. അത്രയും ശക്തമാണ് പോലീസിലെ ആർ എസ് എസ് സ്വാധീനം.

സേനക്കകത്തെ ആർ എസ് എസിന്റെ പ്രവർത്തനമാണ് പോലീസുകാർക്കിടയിൽ സംഘ്പരിവാർ വിധേയത്വം ശക്തിപ്പെടാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പോലീസിലെ ആർ എസ് എസ് വിംഗ് 2017 ആഗസ്റ്റ് 17ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ പഠനശിബിരം നടത്തി സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താനും വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപവത്കരിച്ച് പ്രതിമാസം യോഗം ചേരാനും തീരുമാനിച്ച വിവരം റിപോർട്ട് ചെയ്തത് സി പി എം നിയന്ത്രണത്തിലുളള കൈരളി ചാനലാണ്. ഇതിന്റെ പ്രതിഫലനമാണ് സേനയുടെ സംഘ്പരിവാർ അനുകൂല നടപടികളും സർവീസിൽ നിന്ന് വിരമിച്ചവരുടെ ബി ജെ പിയിലേക്കുളള ചേക്കേറലും.

സർവീസ് കാലത്ത് ഇത്തരം പ്രവർത്തനങ്ങൾ നിരോധിച്ചിട്ടും അത് ലംഘിച്ചും ഔദ്യോഗിക സ്വാധീനം ഉപയോഗപ്പെടുത്തിയും ഒരു വിഭാഗം കാവിവത്കരണ പരിപാടികൾ ഊർജിതമായി നടത്തുമ്പോൾ ഉത്തരവാദപ്പെട്ടവർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ ആർജവമില്ലായ്മയാണ് പോലീസിലെ സംഘ്പരിവാർ അനുകൂലികൾക്ക് ഊർജം പകരുന്നത്.

Latest