Connect with us

Kerala

ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് ശുപാർശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പോലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തത്.

Published

|

Last Updated

തിരുവനന്തപുരം | ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പോലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കി.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.  പ്രതിപക്ഷ നേതാവിന്‍റെ സബ്‍മിഷൻ നിയമസഭയിൽ വരുന്നതിനു മുൻപേയാണ് സർക്കാർ തീരുമാനം.

ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ ശ്രമം നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ നടപടി. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ഒരു നീക്കവും നടന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിക്കൊണ്ട് സ്പീക്കർ വ്യക്തമാക്കിയിരുന്നു.

അതേസമയം, സഭയിൽ പിന്നീട് സബ്മിഷൻ ഉന്നയിക്കവെ പ്രതിപക്ഷ നേതാവ് സർക്കാറിനെ രൂക്ഷമായി വിമർശിച്ചു. ശിക്ഷാ ഇളവിന് 2022 മുതൽ ഗൂഢാലോചന നടന്നതായി അദ്ദേഹം ആരോപിച്ചു. പരോൾ വ്യവസ്ഥ ലംഘിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി സഭയിൽ മറുപടി നൽകിയ മന്ത്രി എംബി രാജേഷ് തള്ളി. ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നത് സർക്കാറിന്റെ പരിഗണനയിലില്ലെന്നും ഇത് സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. തെറ്റായ പട്ടിക തയ്യാറാക്കി പോലീസ് റിപ്പോര്‍ട്ട് തേടിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായും മന്ത്രി വ്യക്തമാക്കി.

Latest