Connect with us

Ongoing News

കൊടുങ്കാറ്റായി രോഹിത്; ഓസീസിനെയും വീഴ്ത്തി ഇന്ത്യ സെമിയില്‍

ആവേശകരമായ പോരാട്ടത്തില്‍ കരുത്തരായ ഓസീസിനെ 24 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി.

Published

|

Last Updated

സെന്റ് ലൂസിയ | ടി20 ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍. ആവേശകരമായ പോരാട്ടത്തില്‍ കരുത്തരായ ഓസീസിനെ 24 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി. മത്സരം അവസാനിക്കും മുമ്പു തന്നെ ഇന്ത്യ സെമി ഉറപ്പാക്കിയിരുന്നു. നെറ്റ് റണ്‍റേറ്റില്‍ ഓസീസിന് ഇന്ത്യയെ മറികടക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണിത്. 15.2 ഓവറില്‍ വിജയലക്ഷ്യത്തിലെത്തണമെന്ന ടാര്‍ഗറ്റ് നേടുന്നതില്‍ ഓസീസ് പരാജയപ്പെടുകയായിരുന്നു.

ജൂണ്‍ 27ന് ഗയാനയില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഇന്ത്യ നേരിടും. ടി20 ലോകകപ്പില്‍ ഇത് അഞ്ചാം തവണയാണ് ഇന്ത്യ സെമിയില്‍ ഇടം നേടുന്നത്. ഈ ലോകകപ്പില്‍ ആറ് വിജയവുമായി അപരാജിത കുതിപ്പാണ് ഇന്ത്യ നടത്തുന്നത്. ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയുടെ സെമി പ്രവേശം. ഇതോടെ ആസ്‌ത്രേലിയയുടെ സെമി സാധ്യത തുലാസിലായി. ഇന്നത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചാല്‍ ആസ്‌ത്രേലിയ പുറത്താകും.

ഇന്ത്യ മുന്നോട്ടുവച്ച 206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സിന് അടിയറവു പറഞ്ഞു. നായകന്‍ രോഹിത ശര്‍മ 41 പന്തില്‍ വാരിക്കൂട്ടിയ 92 റണ്‍സാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയായത്.

ഇന്ത്യ പടുത്തുയര്‍ത്തിയ വന്‍ ടോട്ടലില്‍ പതറാതെ ബാറ്റ് വീശിയ ട്രാവിസ് ഹെഡ് ഓസീസിനെ വിജയത്തിലേത്തിച്ചേക്കുമെന്ന് ഒരുഘട്ടത്തില്‍ തോന്നിയിരുന്നു. എന്നാല്‍, നിര്‍ണായക ഘട്ടത്തില്‍ ഹെഡിനെ വീഴ്ത്തി ജസ്പ്രിത് ബുംറ മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. ഓസീസ് ബാറ്റിംഗിനെ മുന്നില്‍ നിന്ന് നയിച്ച ഹെഡ് 43 പന്തില്‍ 76 റണ്‍സാണ് അടിച്ചെടുത്തത്. 28 പന്തില്‍ 37ല്‍ എത്തിയ ക്യാപ്റ്റന്‍ മിഷേല്‍ മാര്‍ഷും 12 പന്തില്‍ 20 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്വെലും മികച്ച ബാറ്റിംഗ് പുറത്തെടുത്തെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. ടിം ഡേവിഡ് 11 പന്തില്‍ 15 റണ്‍സ് നേടി. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റെടുത്തു. ബുംറ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

വെടിക്കെട്ട് ബാറ്റിംഗാണ് രോഹിത് ശര്‍മ ഇന്ത്യക്കായി കാഴ്ചവച്ചത്. മൈതാനത്തിന്റെ തലങ്ങും വിലങ്ങും പന്ത് പായിച്ച രോഹിതിന്റെ ഉജ്ജ്വല ഇന്നിംഗ്‌സില്‍ എട്ട് സിക്‌സും ഏഴ് ഫോറും പിറന്നു. എന്നാല്‍ വിരാട് കോലി വീണ്ടും ബാറ്റിംഗില്‍ പരാജയമായി. അഞ്ച് പന്ത് നേരിട്ട കോലി സ്‌കോര്‍ ബോര്‍ഡ് തുറക്കാനാകാതെ മടങ്ങി.

സൂര്യകുമാര്‍ യാദവ് (16 പന്തില്‍ 31), ശിവം ദുബെ (22ല്‍ 28), ഹാര്‍ദിക് പാണ്ഡെ (17ല്‍ 27) എന്നിവര്‍ മികച്ച പ്രകടനം നടത്തി. റിഷഭ് പന്ത് 14 പന്തില്‍ 15 റണ്‍സെടുത്തു. മിഷേല്‍ സ്റ്റാര്‍ക് (രണ്ട്), മാര്‍കസ് സ്റ്റോയിനിസ് (രണ്ട്), ജോഷ് ഹാസല്‍വുഡ് എന്നിവരാണ് ആസ്‌ത്രേലിയക്കായി വിക്കറ്റ് വീഴ്ത്തിയത്.

 

 

 

Latest