Connect with us

Kerala

അമ്പലമുക്ക് വിനീത വധക്കേസില്‍ പ്രതി തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ കുറ്റക്കാരന്‍

പ്രതി സ്വര്‍ണ മാല കവര്‍ച്ച ചെയ്യാനാണ് വിനീതയെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍

Published

|

Last Updated

തിരുവനന്തപുരം | നഴ്‌സറിയില്‍ ചെടിവാങ്ങാന്‍ എന്ന വ്യാജേനെയെത്തി യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തി സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതി കുറ്റക്കാരന്‍. അമ്പലമുക്ക് വിനീത വധക്കേസില്‍ പ്രതി തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് തിരുവനന്തപുരം ഏഴാം അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.

പ്രതി സ്വര്‍ണ മാല കവര്‍ച്ച ചെയ്യാനാണ് വിനീതയെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. കേസില്‍ ശിക്ഷാവിധി ഈ മാസം 21 പ്രഖ്യാപിക്കും. അന്ന് കേസ് പരിഗണിക്കുമ്പോള്‍ ഏഴ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. പ്രതിയുടെ മാനസിക നില പരിശോധിക്കാനുള്ള റിപ്പോര്‍ട്ട് അടക്കമാണ് തേടിയത്.

അമ്പലമുക്ക് കുറവന്‍കോണം റോഡിലെ അലങ്കാര ചെടി സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന വിനീതയെ രാജേന്ദ്രന്‍ ചെടി വാങ്ങാനെന്ന വ്യാജേനയെത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 2022 ഫെബ്രുവരി ആറിനായിരുന്നു സംഭവം. വിനിതയുടെ കഴുത്തിലുണ്ടായിരുന്ന നാലര പവന്‍ സ്വര്‍ണമാലയുമായി രക്ഷപ്പെട്ട പ്രതിയെ 2022 ഫെബ്രുവരി 11 ന് തിരുനല്‍വേലിക്ക് സമീപമുള്ള കാവല്‍ കിണറില്‍ നിന്നുമാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

തമിഴ്‌നാട്ടില്‍ മൂന്നു പേരെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ രാജേന്ദ്രന്‍ പേരൂര്‍ക്കടയിലെ ചായക്കടയില്‍ ജോലി ചെയ്യുമ്പോഴാണ് വിനീതയെ കൊലപ്പെടുത്തിയത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സൈബര്‍ ഫോറന്‍സിക് തെളിവുകളും സാഹചര്യ തെളിവുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

കേസില്‍ 96 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. പ്രതിയെകണ്ടെത്തുന്നതിന് സി സി ടി വി ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവ് അടക്കം 222 രേഖകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.

Latest