Connect with us

Kerala

എം ബി എ ഉത്തരക്കടലാസുകള്‍ ബൈക്കില്‍ നിന്ന് നഷ്ടപ്പെട്ടതായി അധ്യാപകന്‍

കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പരീക്ഷ വിഭാഗത്തിന്റെ അടിയന്തര യോഗം വിളിച്ചു

Published

|

Last Updated

തിരുവനന്തപുരം | കേരള സര്‍വകലാശാലയിലെ എം ബി എ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ബൈക്കില്‍ പോകുമ്പോള്‍ എവിടെയോ വീണുപോയതായി അധ്യാപകന്റെ വിശദീകരണം.
പാലക്കാട് നിന്നുള്ള യാത്രക്കിടെ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നാണ് മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ സര്‍വകലാശാല അധികൃതരെ അറിയിച്ചത്. സംഭവത്തില്‍ വൈസ് ചാന്‍സിലര്‍ രജിസ്ട്രാറോട് റിപ്പോര്‍ട്ട് തേടും. അധ്യാപകനെതിരെ നടപടിയെടുക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം. അധ്യാപകന്റെ വീഴ്ച മൂടിവെക്കാനാണ് സര്‍വകലാശാല ശ്രമിച്ചതെന്ന് ആരോപണമുണ്ട്.

ഉത്തരക്കടലാസ് കാണാതായതിന്റെ കാരണം ആദ്യം പറയാതെ പുനപരീക്ഷ പ്രഖ്യാപിച്ച് പ്രശ്‌നം ഒതുക്കാനായിരുന്നു സര്‍വകലാശാലയുടെ ശ്രമം. പാലക്കാട് സ്വദേശിയായ അധ്യാപകന്‍ മൂല്യനിര്‍ണയം നടത്തിയ 71 ഉത്തരക്കടലാസുകളാണ് കാണാതായത്.കേരള സര്‍വകലാശാലയിലെ 2022-2024 ബാച്ചിലെ 71 എംബിഎ വിദ്യാര്‍ത്ഥികളുടെ മൂന്നാം സെമസ്റ്റര്‍ ഉത്തരക്കടലാസുകളാണ് നഷ്ടമായത്.

പരീക്ഷ കഴിഞ്ഞിട്ട് പത്തുമാസം കഴിഞ്ഞിട്ടും ഉത്തരക്കടലാസിനെക്കുറിച്ച് യാതൊരു വിവരവുമില്ല. ഉത്തരക്കടലാസ് നഷ്ടമായതോടെ ഫലപ്രഖ്യാപനവും നടത്തിയിട്ടില്ല. കേരള സര്‍വകലാശാലയിലെ 2022-2024 ബാച്ചിലെ ഫിനാന്‍സ് സ്ട്രീം എം ബി എ വിദ്യാര്‍ത്ഥികളുടെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന്റെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്.

അതിനിടെ, ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണായത്തിനായി കൊണ്ടുപോയ അധ്യാപകന്‍ നഷ്ടപ്പെടുത്തിയ സംഭവത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പരീക്ഷ വിഭാഗത്തിന്റെ അടിയന്തര യോഗം വിളിച്ചു. ഒന്നാം തീയതി ചേരുന്ന അടിയന്തര യോഗശേഷം സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വി സി ഡോ. മോഹന്‍ കുന്നുമ്മല്‍ അറിയിച്ചു.

ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട വിഷയത്തില്‍ പരീക്ഷ കണ്‍ട്രോളറോട് മുഴുവന്‍ വിവരങ്ങളും അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വീഴ്ചകളും പരിശോധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസം ഉണ്ടാകാത്ത തരത്തില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്ന് വി സി അറിയിച്ചു. വിഷയം ഏറ്റെടുത്ത് വിവിധ വിദ്യാര്‍ഥി സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

 

 

Latest