Connect with us

Kerala

വള്ളത്തിന്റെ എൻജിൻ നിലച്ച് കടലില്‍ കുടുങ്ങിയ 40 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

തൃശ്ശൂർ ജില്ലയിലെ ചാമക്കാല സ്വദേശി ഏറനാം പുരയ്ക്കൽ പുഷ്പനാഥിൻ്റെ ഉടമസ്ഥതയിലുള്ള യദുകുലം എന്ന ഇൻബോർഡ് വള്ളവും കൈപ്പമംഗലം സ്വദേശികളായ 40 മത്സ്യ തൊഴിലാളികളെയുമാണ് രക്ഷിച്ച് കരയിലെത്തിച്ചത്.

Published

|

Last Updated

തൃശൂർ | ഇൻ ബോർഡ് വള്ളത്തിന്റെ എൻജിൻ നിലച്ച് കടലില്‍ കുടുങ്ങിയ 40 മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി. അഴീക്കോട് ഫിഷ് ലാൻ്റിങ്ങ് സെൻ്ററിൽ നിന്നും ഇന്ന് വെള്ളിയാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പോയ യദുകുലം എന്ന വള്ളത്തിൻ്റെ പ്രൊപ്പല്ലറിൽ വല ചുറ്റി എഞ്ചിന്‍ നിലച്ചാണ് തൊഴിലാളികൾ കടലിൽ കുടുങ്ങിയത്. കടലില്‍ 5 നോട്ടിക്കല്‍ മൈല്‍ അകലെയാണ് വള്ളം കുടുങ്ങിയത്.

തൃശ്ശൂർ ജില്ലയിലെ ചാമക്കാല സ്വദേശി ഏറനാം പുരയ്ക്കൽ പുഷ്പനാഥിൻ്റെ ഉടമസ്ഥതയിലുള്ള യദുകുലം എന്ന ഇൻബോർഡ് വള്ളവും കൈപ്പമംഗലം സ്വദേശികളായ 40 മത്സ്യ തൊഴിലാളികളെയുമാണ് രക്ഷിച്ച് കരയിലെത്തിച്ചത്. ഉച്ചയ്ക്ക് 12.40 മണിയോടുകൂടിയാണ് വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. തുടർന്ന് ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ എം.എഫ് പോളിൻ്റെ നിര്‍ദ്ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് ആൻ്റ് വിജിലൻസ് വിങ് ഓഫീസർമാരായ വി.എൻ പ്രശാന്ത്കുമാർ, ഇ.ആർ ഷിനിൽകുമാർ, വി.എം ഷൈബു, റസ്‌ക്യു ഗാര്‍ഡ്മാരായ പ്രമോദ്, റെഫീക്ക്, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം, എഞ്ചിൻ ഡ്രൈവർ റോക്കി എന്നിവർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി.

മത്സ്യ ബന്ധന യാനങ്ങൾ വാർഷിക അറ്റകുറ്റപണികൾ കൃത്യമായി നടത്താത്തതും, കാലപ്പഴക്കം ചെന്ന മത്സ്യ ബന്ധനയാനങ്ങൾ ഉപയോഗിച്ച് മത്സ്യ ബന്ധനത്തിന് പോകുന്നത് കൊണ്ടും കടലിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകൾ ചേറ്റുവയിലും, അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ എൻഫോഴ്സ്മെൻ്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തീർത്തും സൗജന്യമായാണ് സർക്കാർ ഈ സേവനം നൽകുന്നതെന്നും ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.