Connect with us

Kerala

636.88 കോടി അനുവദിച്ചെന്ന കേന്ദ്ര വാദം തെറ്റ്; കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രിയുടെ ഓഫീസ്

കോ-ബ്രാന്‍ഡിംഗിന്റെ പേരില്‍ 2023-24 വര്‍ഷത്തില്‍ 636.88 കോടി രൂപ കേന്ദ്രം നല്‍കിയില്ല.

Published

|

Last Updated

തിരുവനന്തപുരം |  ആരോഗ്യ മേഖലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും അനുവദിച്ചു എന്ന കേന്ദ്രത്തിന്റെ വാദത്തിനെതിരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കേന്ദ്ര വാദം തെറ്റെന്ന് വ്യക്തമാക്കിയ ആരോഗ്യ മന്ത്രിയുടെ ഓഫീസ് ഇതുസംബന്ധിച്ച കണക്കും പുറത്തുവിട്ടു.

കോ-ബ്രാന്‍ഡിംഗിന്റെ പേരില്‍ 2023-24 വര്‍ഷത്തില്‍ 636.88 കോടി രൂപ കേന്ദ്രം നല്‍കിയില്ല. നടപടി ക്രമങ്ങള്‍ പാലിച്ചിട്ടും കേന്ദ്രം ഫണ്ട് അനുവദിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. 2023-24 വര്‍ഷത്തില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍എച്ച്എം) കേന്ദ്രം നല്‍കാനുള്ളത് 636.88 കോടി രൂപയാണെന്ന് ചൂട്ടിക്കാണിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കേന്ദ്ര ആരോഗ്യ മന്ത്രിക്കും, സംസ്ഥാന ആരോഗ്യ സെക്രട്ടറി കേന്ദ്ര സെക്രട്ടറിക്കും, സ്റ്റേറ്റ് മിഷന്‍ നാഷണല്‍ മിഷനും കത്ത് അയച്ചിരുന്നു. ഏറ്റവും ഒടുവില്‍ ഒക്ടോബര്‍ 28ന് കേന്ദ്രം നല്‍കിയ മറുപടിയിലും കേന്ദ്രം കേരളത്തിന് 2023-24 വര്‍ഷത്തില്‍ കേന്ദ്ര വിഹിതം നല്‍കാനുണ്ട് എന്ന് വ്യക്തമാണ്.

എന്‍എച്ച്എമ്മിന്റെ ആശ ഉള്‍പ്പെടെയുള്ള സ്‌കീമുകള്‍ക്കോ സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ ഒരു രൂപ പോലും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രം അനുവദിച്ചിരുന്നില്ല. ആകെ തരാനുള്ള 826.02 കോടിയില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മെയിന്റനന്‍സിനും കൈന്‍ഡ് ഗ്രാന്റിനും വേണ്ടിയുള്ള 189.15 കോടി മാത്രമാണ് അനുവദിച്ചത്. എന്നാല്‍ ആശമാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ ബാക്കി 636.88 കോടി അനുവദിച്ചില്ല

കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ കേരളം സംസ്ഥാന വിഹിതമുപയോഗിച്ചാണ് എന്‍എച്ച്എം പദ്ധതികളുമായി മുന്നോട്ട് പോയത്. കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ്, സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍, എന്‍എച്ച്എം മുഖേന നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം, ബയോമെഡിക്കല്‍ മാനേജ്‌മെന്റ്, മരുന്നുകള്‍, കനിവ് 108 ആംബുലന്‍സ്, അമ്മയും കുഞ്ഞും പദ്ധതി തുടങ്ങിയവയെല്ലാം സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് നടത്തിയിരുന്നതെന്നും കേരളം വ്യക്തമാക്കുന്നു.