Connect with us

Kerala

നിര്‍മാണത്തിലിരുന്ന പോര്‍ച്ച് തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

Published

|

Last Updated

മാവേലിക്കര | തഴക്കരയില്‍ വീടിന് സമീപം നിര്‍മിച്ചുകൊണ്ടിരുന്ന പോര്‍ച്ചിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലുമല, പുതുച്ചിറ, പ്ലാവിള വടക്കതില്‍ ആനന്ദന്‍ (കൊച്ചുമോന്‍- 54), ചെട്ടികുളങ്ങര, പേള പേരേക്കാവില്‍ സുരേഷ് ഭവനത്തില്‍, സുരേഷ് (57) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന പോനകം മംഗാലവടക്കതില്‍ ശിവശങ്കര്‍ (39), കാട്ടുവള്ളില്‍, കുറ്റിയില്‍ വീട്ടില്‍ സുരേഷ് (56), കൃഷ്ണപുരം കാപ്പില്‍ കളരിക്കല്‍ വടക്കതില്‍ രാജു(65) എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 2.30 ഓടെ മാവേലിക്കര മുന്‍സിപ്പാലിറ്റി എട്ടാം വാര്‍ഡ് തഴക്കര പുത്തന്‍ പുരയിടത്തില്‍ മൂത്താന്റെ കിഴക്കതില്‍ സ്റ്റീഫന്‍ ഫിലിപ്പോസിന്റെ വീടിനോട് ചേര്‍ന്ന് നിര്‍മിച്ചുകൊണ്ടിരുന്ന പോര്‍ച്ചിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ വാര്‍പ്പിനായി ഉപയോഗിച്ച തട്ട് ഇളക്കി മാറ്റുന്നതിനിടെയായിരുന്നു അപകടം. തട്ടിളക്കല്‍ അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ കൂര മാതൃകയില്‍ നിര്‍മിച്ചിരുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂര പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു.

ഭിത്തിയുടെ ഉയരത്തില്‍ മറ്റൊരു തട്ട് കെട്ടി അതില്‍ നിന്നായിരുന്നു മുകളിലെ കൂരക്കുള്ള തട്ടും ജാക്കികളും കൊടുത്തിരുന്നത്. ജാക്കിയും തട്ടും ഇളക്കിയതോടെ തകര്‍ന്നുവീണ കോണ്‍ക്രീറ്റ് മേല്‍ക്കൂരക്കും ഭിത്തി ഉയരത്തില്‍ ഉണ്ടായിരുന്ന തട്ടിനും ഇടയില്‍ ഞെരുങ്ങിയാണ് ഇരുവരും മരിച്ചത്. ഇവര്‍ക്കൊപ്പം മുകളില്‍ ഉണ്ടായിരുന്ന ശിവശങ്കര്‍ മുകളില്‍ നിന്ന് ചാടിയും ഏണിയില്‍ നിന്ന് ഇവരെ സഹായിക്കുകയായിരുന്ന സുരേഷ് ഏണിയില്‍ നിന്ന് ചാടിയും താഴെ നിന്നിരുന്ന രാജു ഓടി മാറിയും രക്ഷപ്പെടുകയായിരുന്നു. ശിവശങ്കറിന് മുഖത്തും കാലിനും പരുക്കേറ്റു. സുരേഷും രാജുവും പരുക്കേല്‍ക്കാതെയും രക്ഷപ്പെട്ടു. രാജുവിന്റെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. ഉടന്‍ തന്നെ മാവേലിക്കര പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിച്ചു.

മരണപ്പെട്ട രണ്ട്് പേരെയും വളരെ പണിപ്പെട്ടാണ് ഫയര്‍ഫോഴ്‌സ് പുറത്തെടുത്തത്. സുരേഷിനെ പോര്‍ച്ചിന്റെ ഭിത്തി ഉയരത്തിലുള്ള സ്ലാബ് നീക്കിയും ആനന്ദനെ കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് മുറിച്ചു മാറ്റിയുമാണ് പുറത്തെടുത്തത്. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആനന്ദന്റെ ഭാര്യ: ഷീബ, സുരേഷിന്റെ ഭാര്യ: ഗിരിജ, ഏക മകള്‍ അശ്വതി.

 

Latest