Connect with us

National

ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് സമീപം വഴിതടസ്സപ്പെടുത്തി കച്ചവടം നടത്തിയ ആള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ക്രിമിനല്‍ നിയമ പ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള രാജ്യത്തെ ആദ്യ കേസാണ് ഇന്ന് പുലര്‍ച്ചെ രജിസ്റ്റര്‍ ചെയ്തത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് സമീപം വഴിതടസ്സപ്പെടുത്തി കച്ചവടം നടത്തിയ ആള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഭാരതീയ ന്യായ സംഹിത 285 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബിഹാറിലെ പാട്‌ന സ്വദേശിയായ പങ്കജ് കുമാര്‍ എന്നയാള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാത്രി പെട്രോളിങിനിടെ ഇന്ന് പുലര്‍ച്ചെയാണ് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വഴി തടസ്സപ്പെടുത്തി കച്ചവടം നടത്തുന്നത് പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്.

വഴിതടസ്സപ്പെടുത്തി ഇയാള്‍ സ്ഥാപിച്ച താല്‍ക്കാലിക സ്റ്റാള്‍ മാറ്റാന്‍ പോലീസ് പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഇതിന് തയ്യാറാകാതിരുന്നതോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടി ക്രമം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവക്ക് ബദലായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അതീനിയം എന്നിവ  ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വന്നത്.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ നിയമത്തിന്റെ കരട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പിന്നീട് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുള്ള മാറ്റത്തോടെ ഡിസംബര്‍ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബര്‍ 25-ന് രാഷ്ട്രപതി അംഗീകാരം നല്‍കി. തുടര്‍ന്ന് 2024 ജൂലൈ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

---- facebook comment plugin here -----

Latest