Kerala
ചാലിയാറിൽ കുത്തൊഴുക്ക് ശക്തം; ബേപ്പൂർ ഹാർബറിൽ നങ്കൂരമിട്ട വള്ളങ്ങൾ ഒഴുകിപ്പോയി
ബേപ്പൂർ ജങ്കാർ ജട്ടിക്ക് സമീപത്തേക്ക് ഒഴുകിയെത്തിയ വള്ളങ്ങളെ ചെറുവള്ളങ്ങളിലെത്തി നാട്ടുകാരും മൽസ്യത്തൊഴിലാളികളും ചേർന്ന് സുരക്ഷിതമായി ചാലിയം കരയിലടുപ്പിക്കുകയായിരുന്നു.
ചിത്രം പ്രതീകാത്മകം
ചാലിയം | ചാലിയാർ പുഴയിലെ കുത്തൊഴുക്കിൽ ബേപ്പൂർ ഹാർബറിൽ നങ്കൂരമിട്ട മാറാട് സ്വദേശികളുടെ ഉടമസ്ഥതിയുലള്ള ഒരു ഡസനോളം മൽസ്യബന്ധന വള്ളങ്ങൾ ഒഴുകിപ്പോയി. ഇന്നു വൈകീട്ട് 6.15ഓടെയാണ് സംഭവം.
കാറ്റും മഴയും കാരണം കടലിലിറങ്ങാത്തതിനാൽ ബേപ്പൂർ ഹാർബറിൽ ഒരുമിച്ച് നങ്കൂരമിട്ട ബഹറുൽ ഈസാൻ, നഷാത്ത് സഫീനത്ത്, സിഎം, തഹ്ക്കീക്ക്, ജിഫ്രിയ, മുഹബ്ബത്ത്, മർഹബ, ത്വയ്ബ, അൽകുബ്ബ, മബ്റൂഖ്, അൽഫലഖ്, സഫീനത്തുൽ കംറാൻ, സഫീനത്തുൽ അലവിയ്യ, അൽജസീറ തുടങ്ങിയ കൂറ്റൻ ഫൈബർ വള്ളങ്ങാണ് ശക്തമായ ഒഴുക്കിൽ നങ്കൂരമിളകി അഴിമുഖം ഭാഗത്തേക്ക് ഒഴുകിയത്.
ബേപ്പൂർ ജങ്കാർ ജട്ടിക്ക് സമീപത്തേക്ക് ഒഴുകിയെത്തിയ വള്ളങ്ങളെ ചെറുവള്ളങ്ങളിലെത്തി നാട്ടുകാരും മൽസ്യത്തൊഴിലാളികളും ചേർന്ന് സുരക്ഷിതമായി ചാലിയം കരയിലടുപ്പിക്കുകയായിരുന്നു. നിരവധി വള്ളങ്ങളുടെ ആങ്കറുകൾ നഷ്ടമായിട്ടുണ്ട്.
ചാലിയാർപുഴയിൽ കാലവർഷം ആരംഭിച്ചതോടെ ശക്തമായ അടിയൊഴുക്കാണ് അനുഭവപ്പെടുന്നത്.