Connect with us

Kerala

പഴകുളത്ത് യുവാവ് ജീവനൊടുക്കിയ സംഭവം: അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അന്വേഷിക്കും

ഇന്ന് ഉച്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണം.

Published

|

Last Updated

പത്തനംതിട്ട | പഴകുളത്ത് എക്‌സൈസ് സംഘത്തിന്റെ നടപടിയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയെന്ന ആരോപണം അന്വേഷിക്കാന്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ രാജീവ് ബി നായരെ ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ വി റോബര്‍ട്ട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

മരിച്ച യുവാവിന്റെ ബന്ധുക്കള്‍ ആരോപണവും പരാതിയുമായി മുന്നോട്ടു വന്ന സാഹചര്യത്തിലാണ് അന്വേഷണം. സംഭവത്തെ കുറിച്ച് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ എക്‌സൈസ് സംഘം ഇയാളെ മര്‍ദിക്കുകയോ വീട്ടിനുള്ളില്‍ അതിക്രമം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് റോബര്‍ട്ട് പറഞ്ഞു.

കഴിഞ്ഞ 17ന് രാവിലെ 10 ഗ്രാം കഞ്ചാവുമായി അടൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ അശോകന്റെ നേതൃത്വത്തിലുള്ള പട്രോളിങ് ടീം പഴകുളം ഭാഗത്ത് നിന്ന് സനു എന്ന യുവാവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളോട് കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ താന്‍ മാത്രമല്ല, മറ്റു പലരും ഇത് ഉപയോഗിക്കുന്നുണ്ടെന്ന് പറയുകയുണ്ടായി. കൂടാതെ തൊട്ടുമുകളിലെ വീടിന്റെ മുറ്റത്ത് നിന്ന വിഷ്ണു എന്ന യുവാവിനും ഇതില്‍ പങ്കുണ്ടെന്ന രീതിയില്‍ സനു ഉദ്യോഗസ്ഥനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയം തോന്നി വീടിന്റെ മുറ്റത്ത് നിന്നിരുന്ന വിഷ്ണുവുമായി ഉദ്യോഗസ്ഥര്‍ സംസാരിച്ചപ്പോള്‍ ഇയാള്‍ പെട്ടെന്ന് കയര്‍ത്തു. കൂടുതല്‍ പ്രകോപനം ഉണ്ടാക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങി.

വിഷ്ണുവിന്റെ സ്വഭാവത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ഇയാളുടെ മാതാവിനെ ഫോണില്‍ വിളിച്ച് മകനെ ഏതെങ്കിലും ലഹരി മോചന കേന്ദ്രത്തില്‍ ആക്കി ചികിത്സിക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സനുവിന് അവിടെ വച്ചു തന്നെ ജാമ്യം നല്‍കുകയും ചെയ്തു.

വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുക്കുകയോ മര്‍ദിക്കുകയോ ചെയ്തതായി പ്രാഥമികാന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും കൂടുതല്‍ വിശദമായ അന്വേഷണത്തിനാണ് അസിസ്റ്റന്റ് കമ്മീഷണറെ നിയോഗിച്ചിരിക്കുന്നതെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.