Connect with us

Kerala

താമരശ്ശേരിയില്‍ തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തിയ സംഭവം; ഒരാള്‍ കസ്റ്റഡിയില്‍

കസ്റ്റഡിയിലുള്ളത് ഹര്‍ഷാദിന്റെ സുഹൃത്താണെന്നും സംഭവത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും പോലീസ്

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈല്‍ ഷോപ്പ് ഉടമ ഹര്‍ഷാദിനെ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായെന്ന് പോലീസ്. കസ്റ്റഡിയിലുള്ളത് ഹര്‍ഷാദിന്റെ സുഹൃത്താണെന്നും സംഭവത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഹര്‍ഷാദിന്റെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഹര്‍ഷാദി (33)നെ കാണാനില്ലെന്ന് ഭാര്യ ഷഹലയാണ് താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. യുവാവിനെ വിട്ടു കിട്ടണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ടതായും കുടുംബം ആരോപിച്ചിരുന്നു.

തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ഹര്‍ഷാദിനെ വൈത്തിരിയില്‍ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവര്‍ യുവാവിനെ വൈത്തിരിയിലെ ബൈക്ക് കടയ്ക്കു സമീപം ഇറക്കിവിടുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്നാണ് സൂചന.

കോഴിക്കോട് മൂഴിക്കലില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയാണ് ഹര്‍ഷാദ്. കഴിഞ്ഞ ദിവസം ഭാര്യ ഷഹലയുടെ താമരശ്ശേരിയിലെ വീട്ടില്‍ എത്തിയതായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12.30 ഓടെ ഒരാള്‍ വിളിക്കുന്നു എന്ന് പറഞ്ഞ് കാറില്‍ പുറത്ത് പോയി. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും യുവാവ് തിരിച്ച് വന്നില്ല. പിന്നീട് മലപ്പുറത്താണുള്ളതെന്ന് അറിയിച്ചിരുന്നു.

ഹര്‍ഷാദിന്റെ കാര്‍ ഉപേക്ഷിച്ച നിലയില്‍ അമ്പായത്തോട് എല്‍ പി സ്‌കൂളിന്റെ പിന്നില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ത്ത നിലയിലായിരുന്നു.

 

 

 

 

Latest