Connect with us

cpm conference

സി പി എം സംസ്ഥാന സമ്മേളനത്തിന് നാളെ ചെങ്കൊടി ഉയരും

പാര്‍ട്ടി നേതൃനിരയില്‍ തലമുറ മാറ്റത്തിന് സാധ്യത

Published

|

Last Updated

തിരുവനന്തപുരം | സി പി എം സംസ്ഥാന സമ്മേളനത്തിന് നാളെ കൊച്ചി മറൈന്‍ ഡ്രൈവില്‍ തുടക്കം. പ്രത്യേകം തയാറാക്കിയ നഗരിയില്‍ മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെയാണ് സമ്മേളനം. 36 വര്‍ഷത്തിന് ശേഷമാണ് കൊച്ചി വീണ്ടും സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്.

ആദ്യ മൂന്നുനാള്‍ ബി രാഘവന്‍ നഗറില്‍ ചേരുന്ന പ്രതിനിധി സമ്മേളനം നവകേരളസൃഷ്ടിക്കായുള്ള കര്‍മപദ്ധതിയുടെ നയരേഖയും പ്രവര്‍ത്തനറിപ്പോര്‍ട്ടും അംഗീകരിക്കും. നാലിന് വൈകിട്ട് ഇബാലാനന്ദന്‍ നഗറില്‍ സമാപന സമ്മേളനം നടക്കും. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകള്‍, ലോകോത്തര കലാകാരന്മാരുടെ കലാവിരുന്ന്, ചിത്രങ്ങളിലും ശില്‍പ്പങ്ങളിലും ദൃശ്യവല്‍ക്കരിച്ച ചരിത്രപ്രദര്‍ശനം, സാംസ്‌കാരികസംഗമം തുടങ്ങിയവയും നടക്കും.

കൊവിഡ് സാഹചര്യത്തില്‍ കൊടിമര, പതാക, ദീപശിഖ ജാഥകളും സമാപനറാലിയും ഉണ്ടാകില്ല. ചൊവ്വ രാവിലെ ഒമ്പതിന് സമ്മേളനപതാക ഉയരും. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. നാലിന് വൈകിട്ട് അഞ്ചിന് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സര്‍ക്കാരിലേതു പോലെ പാര്‍ട്ടി നേതൃനിരയിലും തലമുറ മാറ്റത്തിനൊരുങ്ങുകയാണ് സി പി എം. 75 വയസ് കഴിഞ്ഞവരെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനാല്‍ കൂടുതല്‍ യുവാക്കള്‍ക്ക് അവസരം ലഭിക്കും. വനിതാ പ്രാതിനിധ്യവും വര്‍ധിപ്പിക്കാനാണ് ശ്രമം. പിണറായി അടക്കമുള്ള നേതാക്കള്‍ക്ക് ഇളവ് ലഭിക്കുമെന്നും ഉറപ്പാണ്. വിഭാഗീയത പൂര്‍ണമായും അവസാനിച്ചു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

 

Latest