Kerala
സംസ്ഥാന സമിതിയും ചതിച്ചു; പരസ്യ പ്രതിഷേധവുമായി എ പത്മകുമാര്‍
സമാപന ദിവസം ഉച്ചഭക്ഷണം പോലും കഴിക്കാതെ ഇറങ്ങിപ്പോയി

തിരുവല്ല | സി പി എം സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് പത്തനംതിട്ട സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എ പത്മകുമാര്‍ സമ്മേളനം ബഹിഷ്‌കരിച്ചു. പാര്‍ട്ടി സമ്മേളനത്തിൻ്റെ സമാപന ദിവസം ഉച്ചഭക്ഷണം പോലും കഴിക്കാതെയാണ് പത്മകുമാര്‍ ഇറങ്ങിപ്പോയത്. ചതിവ്, വഞ്ചന, അവഹേളനം 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം എന്ന് പത്മകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വീണാ ജോര്‍ജിനെ സ്ഥിരം ക്ഷണിതാവാക്കിയതിലും പ്രതിഷേധം പ്രകടമാക്കി.ഇന്നല്ലെങ്കില്‍ നാളെ കമ്യൂണിസ്റ്റ് പാര്‍ട്ടി യഥാര്‍ഥ പാര്‍ട്ടിയാകുമെന്ന് പത്മകുമാര്‍ പറഞ്ഞു.പാര്‍ട്ടി വിട്ട് പോകില്ല. തിരുത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിഷമമുണ്ടെന്ന്ും അദ്ദേഹം പ്രതികരിച്ചു. പ്രൊമോഷന്റെ അടിസ്ഥാനം പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാകണം. പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തനം മാത്രം അടിസ്ഥാനമാക്കരുത്. എന്തുകൊണ്ട് എന്നെ ഉള്‍പ്പെടുത്തിയില്ലെന്ന് എം.വി.ഗോവിന്ദനോട് ചോദിക്കണമെന്നും പത്മകുമാര്‍ പ്രതികരിച്ചു.
ശബരിമല ആചാര ലംഘനകാലത്തെ നിലപാടുകളാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ പത്മകുമാറിനെ പിണറായിയുടെ കണ്ണിലെ കരടാക്കിയത്. ആദ്യകാല വി എസ് പക്ഷക്കാരനായിരുന്ന അദ്ദേഹം അടുത്തകാലത്താണ് ഔദ്യോഗിക പക്ഷത്തില്‍ ചുവട് മാറ്റം നടത്തിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ച ദിനം മുതല്‍ പാര്‍ട്ടി നിലപാടുകളില്‍ വ്യത്യസ്ഥമായിരുന്നു പത്മകുമാറിന്റെ നയം. വനിതകളെ കെട്ടിയിറക്കാന്‍ ആഭ്യന്തര വകുപ്പ് നേരിട്ട് നടത്തിയ ഇടപെടലുകളോട് ആദ്യ ഘട്ടം പരസ്യമായി എതിര്‍ത്തത് പത്മകുമാറാണ്. പിന്നീട് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ആദ്യ ആചാര ലംഘനം നടത്തിയ ദിനം മൂകസാക്ഷിയായി നിന്ന നിസാഹായതയും പലഘട്ടങ്ങളിലും പത്മകുമാറിനെ അലട്ടി.
ബോര്‍ഡിലെ തസ്തിക നിയമനങ്ങളില്‍ അടക്കമുള്ള ബാഹ്യ ഇടപെടലുകള്‍ പത്മകുമാര്‍ എതിര്‍ത്തു. ഇതോടെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ ശത്രുപക്ഷത്തിലേക്ക് അദ്ദേഹം എത്തിപ്പെട്ടു. ആറന്മുള മണ്ഡലത്തില്‍ വീണാജോര്‍ജിനെ കെട്ടിയിറക്കിയതിലും പത്മകുമാറിന് അമര്‍ഷമുണ്ടായിരുന്നു.