Connect with us

National

പുഴയിലെ അടിയൊഴുക്കിന്‍റെ ശക്തി കുറഞ്ഞു; അര്‍ജുനായുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കും

ജൂലായ് 16-ന് രാവിലെയാണ് ഉത്തര കര്‍ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് അര്‍ജുനെ കാണാതായത്.

Published

|

Last Updated

അങ്കോല | ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കും. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഗംഗാവലി നദിയിലെ അടിയൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറഞ്ഞ സാഹചര്യത്തില്‍ നാളെ മുതല്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അധികൃതരും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സൈലും അറിയിച്ചതായി എംകെ രാഘവന്‍ എം പി അറിയിച്ചു.

ലോറി ഉണ്ടെന്ന് കരുതുന്ന ഗംഗാവലി നദിയുടെ അടിയിലായിലായിരിക്കും പരിശോധന നടത്തുക. പ്രദേശത്തെ കാലാവസ്ഥ താരതമ്യേന ഭേദപ്പെട്ട സാഹചര്യത്തില്‍ അര്‍ജുനെയും മറ്റ് രണ്ട് പേരെയും കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സതീഷ് സൈല്‍ പറഞ്ഞു. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയും സംഘവും നാളെ വീണ്ടും പുഴയിലിറങ്ങി തിരച്ചില്‍ നടത്തുമെന്നാണ് വിവരം.

14 ദിവസത്തോളം തിരച്ചില്‍ നടത്തിയിട്ടും അര്‍ജുനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം മുതല്‍ ഷിരൂര്‍ ദേശീയ പാതയിലൂടെ വാഹനങ്ങള്‍ കടത്തിവിട്ട് ഗതാഗതം ആരംഭിച്ചിരുന്നു.

ജൂലായ് 16-ന് രാവിലെയാണ് ഉത്തര കര്‍ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് അര്‍ജുനെ കാണാതായത്. അര്‍ജുനായുള്ള തിരച്ചില്‍ ഒമ്പതാം ദിവസം എത്തിയപ്പോഴാണ് ട്രക്ക് പുഴയിലുള്ള മണ്‍കൂനയിലുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ കനത്ത അടിയൊഴുക്ക് കാരണം രക്ഷാസംഘത്തിന് പുഴയ്ക്കടിയിലേക്ക് ഇറങ്ങാന്‍ സാധിക്കാതെ വരികയായിരുന്നു.

 

Latest