Connect with us

International

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു എന്‍ പ്രമേയം പാസാക്കി; പിന്തുണച്ച് ഇന്ത്യയും

193 യുഎന്‍ അംഗരാജ്യങ്ങളില്‍ 153 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു

Published

|

Last Updated

 യു എന്‍  | ഇസ്‌റാഈല്‍ -ഹമാസ് യുദ്ധത്തില്‍ ഗസ്സയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു എന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കി. 193 യുഎന്‍ അംഗരാജ്യങ്ങളില്‍ 153 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. അമേരിക്കയും ഇസ്‌റാഈലും ഉള്‍പ്പെടെ പത്ത് രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 23 രാജ്യങ്ങള്‍ വിട്ടുനിന്നു.

പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യയും വോട്ട് ചെയ്തു.കഴിഞ്ഞ തവണ ഇന്ത്യ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നിരുന്നു.അള്‍ജീരിയ, ബഹ്‌റൈന്‍, ഇറാഖ്, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങള്‍ അടിയന്തര മാനുഷിക വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയത്തെ പിന്തുണച്ചു.

ആസ്ത്രിയ, പരാഗ്വെ, ചെക് റിപ്പബ്ലിക്, ഗ്വാട്ടിമാല, ലൈബീരിയ, മൈക്രോനേഷ്യ, നൗറു, പാപ്പുവ ന്യൂഗിനിയ, എന്നീ രാജ്യങ്ങളാണ് വെടിനിര്‍ത്തലിനെ എതിര്‍ത്തത്. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് യു എന്‍ പ്രമേയം പാസാക്കുന്നത്. ഒക്ടോബര്‍ 27ന് 120 രാജ്യങ്ങളുടെ പിന്തുണയില്‍ പ്രമേയം പാസാക്കിയിരുന്നു.

അതേസമയം ഗസ്സയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്‌റാഈലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാറിന്റെ നിലപാടുകള്‍ മാറണമെന്നും വാഷിംഗ്ടണില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അനുകൂലികളുടെ യോഗത്തില്‍ ബൈഡന്‍ പറഞ്ഞു

 

Latest