Connect with us

Kerala

തനിക്കെതിരെ കേസ് നടത്താന്‍ ചിലവഴിച്ച പണം വി സിമാര്‍ തിരിച്ചടക്കണം; നിര്‍ദേശം നല്‍കി ഗവര്‍ണര്‍

സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പണം സര്‍വകലാശാലയുടെ ഫണ്ട് ആണ്. അത് ഉപയോഗിച്ച് കേസ് നടത്താനാകില്ല.

Published

|

Last Updated

തിരുവനന്തപുരം |  തനിക്കെതിരെ കേസ് നടത്താന്‍ വിവിധ വൈസ് ചാന്‍സലര്‍മാര്‍ ചെലവഴിച്ച 1.13 കോടി രൂപ സര്‍ക്കാറിലേക്ക് തിരിച്ചടക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം. വിസി നിയമനം റദ്ദാക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരാണ് നിയമ നടപടിയുമായി മുന്നോട്ട് പോയത്. ഈ വകയിലുള്ള ചിലവ് സ്വയം വഹിക്കണമെന്നും സര്‍ക്കാര്‍ ചിലവില്‍ വേണ്ടെന്നുമാണ് ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ നിയമനം ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിസിമാര്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചത്.

സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പണം സര്‍വകലാശാലയുടെ ഫണ്ട് ആണ്. അത് ഉപയോഗിച്ച് കേസ് നടത്താനാകില്ല. ഇങ്ങനെ കേസ് നടത്തുന്നത് ചട്ടവിരുദ്ധമാണെന്നം തുക തിരിച്ചടയ്ക്കാനുമാണ് ഗവര്‍ണറുടെ നിര്‍ദേശം.

കേസിനായി വിവിധ വിസിമാര്‍ 1.13 കോടി രൂപയാണ് ചിലവിട്ടതെന്നാണ് രാജ്ഭവന്റെ കണ്ടെത്തല്‍. ഇതിന്റെ കണക്കുകള്‍ നിയമസഭയില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് എന്തുനടപടി സ്വീകരിച്ചുവെന്നും ആ പണം എപ്പോള്‍ ലഭിക്കുമെന്നും എത്ര തുക ലഭിച്ചു എന്നുള്ളതടക്കം രേഖാമൂലം ഇപ്പോഴത്തെ വിസിമാര്‍ രാജ്ഭവനെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കേസിനായി ഏറ്റവും കൂടുതല്‍ തുക ചെലവിട്ടത് കണ്ണൂര്‍ വിസിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രനാണ്. 67 ലക്ഷത്തോളം രൂപയാണ് അദ്ദേഹം ചിലവഴിച്ചത് കുഫോസ് വിസിയായിരുന്ന ഡോ. റിജി ജോണ്‍ 36 ലക്ഷം ചെലവഴിച്ചു. സാങ്കേതിക സര്‍വകലാശാലയുടെ വിസി ഡോ. എംഎസ് രാജശ്രി ഒന്നരലക്ഷം രൂപ, കാലിക്കറ്റ് വിസി ഡോ. എംകെ ജയരാജ് 4,25,000 രൂപ, കുസാറ്റ് വിസി ഡോ. മദുസൂധനന്‍ 77,500 രൂപ, മലയാളം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. വി അനില്‍കുമാര്‍ ഒരുലക്ഷം രൂപയും ശ്രീനാരായണ ഗുരു ഓപ്പണ്‍ യുണിവേഴ്സിറ്റി വിസി മുബാറക് പാഷ 53,000 രൂപയും സര്‍വകലാശാല ഫണ്ടില്‍ നിന്ന് ചെലവഴിച്ചുവെന്നാണ് രാജ്ഭവന്റെ കണ്ടത്തല്‍.

 

Latest